പാനൂർ: വീട്ടുകാരു നാട്ടുകാരും മാറ്റിനിർത്തുമെന്ന ഭയം മൂലം ട്രാൻസ്ജൻഡറാണെന്ന് പുറത്തു പറയാൻ മടിച്ച് ഒതുങ്ങിക്കഴിയുന്നവരെ കുറിച്ചായിരുന്നു കുന്നേത്ത് പറമ്പിലെ പി.കെ. വിൻഷിയുടെ ഗവേഷണം. ട്രാൻസ്ജൻഡറുകൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനകൾ വഹിക്കുന്ന പങ്ക് വിശദമാക്കുന്ന പഠനത്തിന് കേരളസർവകലാശാലയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടക്കും.
ഗവേഷണം തുടങ്ങുന്നതിനു മാസങ്ങൾക്ക് മുമ്പാണ് ട്രാൻസ്ജൻഡറുകളുടെ അവകാശങ്ങളെ അംഗീകരിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. വിധി വന്നിട്ടും സമൂഹം പൂർണ്ണമായി അംഗീകരിക്കാത്ത അവസ്ഥയിലാണ് പഠനത്തിനായി ഈ വിഷയം തിരഞ്ഞെടുത്തതെന്ന് വിൻഷി പറയുന്നു. ഈ വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുന്ന പത്തോളം സംഘടനകളെയാണ് വിൻഷി ബന്ധപ്പെട്ടത്. കോഴിക്കോട്ടെ പുനർജനി കൾച്ചറൽ സൊസൈറ്റി, തിരുവനന്തപുരത്തെ ക്യൂർ റിതം, ഒയാസിസ്, എറണാകുളത്തെ മാർവെൽ തുടങ്ങിയവ ഇതിൽപെടുന്നു. സംഘടനയുടെ ഭാഗമായതിനു ശേഷമാണ് പലർക്കും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധമുണ്ടായതുതന്നെ.
2015ലാണ് വിൻഷി ഗവേഷണം തുടങ്ങിയത്. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസ്സിലെ പ്രൊഫസർ ജോസഫ് ആന്ററണിയുടെ കീഴിലായിരുന്നു ഇത്. 2020 ൽ ഗവേഷണം പൂർത്തിയാക്കി. പഠനത്തിനിടെ നിരവധി ട്രാൻസ്ജൻഡറുകളെ പരിചയപ്പെട്ടു. അവരിൽ പലരും ഇന്ന് വിൻഷിയുടെ സുഹൃത്തുക്കളാണ്. കുന്നോത്ത് പറമ്പിലെ പന്തക്കലിൽ കാരായി കൃഷ്ണന്റെയും ഇന്ദിരയുടെയും മകളാണ് വിൻഷി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |