ഇരിട്ടി : സംസ്ഥാന സർക്കാർ ആദിവാസി കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന്റെ ഭാഗമായി ഏറെ കൊട്ടിഘോഷിച്ച് ആറളം ഫാമിൽ നടപ്പിലാക്കിയ ഗോത്രസാരഥി പദ്ധതി ഇനിയും വെളിച്ചം കണ്ടില്ല. സാക്ഷരതാ മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ആദിശ്രീ ആദിവാസി സാക്ഷരതാ പദ്ധതി പോലുള്ള പ്രവർത്തനങ്ങൾ സജീവമാകുന്നതിനിടെയാണ് ഗോത്രസാരഥിയോട് സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്നത്. കുറഞ്ഞത് രണ്ട് കോടി രൂപയെങ്കിലും കിട്ടിയാൽ മാത്രമെ പദ്ധതി നടപ്പിലാക്കാൻ കഴിയുള്ളൂവെന്ന് അധികൃതർ വിദ്യാഭ്യാസ വകുപ്പിനെയും മറ്റും അറിയിച്ചിട്ടുണ്ട്.
ആദിവാസി വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കാനായി സ്‌കൂൾ അധികൃതർ നിയമാനുസൃതം വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ വിളിച്ച് പഞ്ചായത്തിന്റെ അനുമതിയോടെ വാഹനങ്ങൾ ഓടാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആറളം പഞ്ചായത്ത് അധികൃതർ സ്‌കൂളുകളിലെത്തി സർവ്വീസ് നിർത്തിവെക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് നൽകിയത് . ഇത് സ്‌കൂൾ അധികൃതരെ ആശങ്കയിലാക്കിയിരിക്കയാണ്.
കൊവിഡിന് മുൻപ് പട്ടിക വർഗ്ഗ വികസന വകുപ്പ് തന്നെ പ്രത്യേകം ഫണ്ട് അനുവദിച്ച് ജില്ലാ പ്രൊജക്ട് ഓഫീസ് മുഖേനയാണ് പദ്ധതി നടപ്പാക്കിയിരുന്നത് എന്നാൽ വീണ്ടും പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ പഞ്ചായത്തുകൾ പദ്ധതി വിഹിതത്തിൽ തുക ചിലവഴിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
ഗോത്രസാരഥി?
ആദിവാസി വിദ്യാർത്ഥികളുടെ പഠനം ഉറപ്പാക്കാനായി ഇവരെ സ്‌കൂളിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന പദ്ധതിയാണ് ഗോത്ര സാരഥി പദ്ധതി.മലയോര മേഖലയിൽ ആദിവാസി വിദ്യാർത്ഥികളെ സ്‌കൂളിലെത്തിക്കാൻ ചെറു വാഹനങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന ആറളം പഞ്ചായത്തിനാണ് ഫണ്ട് വിനിയോഗത്തിൽ വിനയായത്.
ആറളത്തിന് മാത്രം പ്രതിദിനം 85000 രൂപ
ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽആദിവാസി വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ മാത്രം പ്രതിദിനം 85000 രൂപയാണ് പദ്ധതിക്കായി വേണ്ടത്. 45 ചെറുവാഹനങ്ങളാണ് ഇവിടെ സർവ്വീസ് നടത്തുന്നത്. ഇടവേലി, വെളിമാനം സ്‌കൂളുകളിലും സമാനമായ രീതിയിൽ വാഹനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്.
ഗോത്ര സാരഥി പദ്ധതിക്കായി പഞ്ചായത്തുകൾക്ക് അധിക ഫണ്ട് അനുവദിക്കുകയോ അല്ലങ്കിൽ നേരത്തെ പോലെ പോലെ ഗോത്ര സാരഥി പദ്ധതി പട്ടിക വർഗ്ഗ വികസന വകുപ്പ് ജില്ലാ ഓഫീസ് മുഖേനേ നടപ്പാക്കണം-
കെ.ബി. ഉത്തമൻ
പി.ടി. എ. പ്രസിഡന്റ്, ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കൻഡറി
പഠിതാക്കൾ വീണ്ടും ക്ളാസുകളിൽ
സാക്ഷരതാ മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ആദിശ്രീ ആദിവാസി സാക്ഷരതാ പദ്ധതിയിൽ ക്ലാസ്സുകൾ വീണ്ടും സജീവമായി. 35 ക്ലാസ്സുകളിലായി 600 ലധികം പേരാണ് ഇവിടെ പഠിതാക്കളായി ഉള്ളത്. 20 പേരാണ് ഒരു ക്ലാസ്സിൽ. ആറളം ഫാമിൽ തന്നയുളള ഇൻസ്ട്രക്ടർമാരും ബ്രിഡ്ജ് കോഴ്‌സ് അധ്യാപകരുമാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. തൊഴിലുറപ്പിന്റെ വിശ്രമവേളകളിലാണ് പലരുടെയും പഠനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |