തൃക്കരിപ്പൂർ: സംസ്ഥാനത്തെ 2021-22 വർഷത്തെ പ്രൈമറി/ ഹൈസ്കൂൾ അദ്ധ്യാപകരുടെ ഓൺലൈൻ വഴിയുള്ള സ്ഥലം മാറ്റത്തിന് ഭൂരിപക്ഷം അദ്ധ്യാപകർക്കും അപേക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ആക്ഷേപം. അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് ചുരുക്കം ദിവസങ്ങൾ മാത്രമേ തുറന്നുകിട്ടിയിരുന്നുള്ളുവെന്നാണ് ഇതിന്റെ കാരണമായി അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നത്.
ഒക്ടോബർ 29 മുതൽ നവംബർ 1 വരെയായി വെറും 4 ദിവസം മാത്രമാണ് ഇതുമായി ബന്ധപ്പെട്ട വെബ് സൈറ്റ് ഓപ്പണായിരുന്നത്. കൊവിഡ് മൂലം അടച്ചിട്ടിരുന്ന സ്കൂളുകൾ നവംബർ 1 മുതലാണ് സജീവമായത്. ഇതിന് മുന്നോടിയായി സ്കൂളും പരിസരവും ശുചീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ധ്യാപകർ അപേക്ഷ നൽകേണ്ട സമയത്ത് . ഇതിന് പുറമെ വിദ്യാഭ്യാസ - ആരോഗ്യ- തദ്ദേശസ്വയംഭരണ വകുപ്പുകളുമായി ബന്ധപ്പെട്ട നിരവധി യോഗങ്ങളും പ്രവേശനോത്സവ സംബന്ധമായ തിരക്കും മൂലം തങ്ങൾക്ക് സൈറ്റ് ഓപ്പണാകുന്നത് നോക്കിനിൽക്കാൻ കഴിഞ്ഞില്ലെന്ന് ഈ അദ്ധ്യാപകർ പറയുന്നു. . ഇത്തരം പ്രശ്നങ്ങൾ വകുപ്പിലെ ഉന്നതോദ്യോഗസ്ഥർക്ക് അറിയുമെന്നതിനാൽ ഓൺ ലൈൻ അപേക്ഷയുടെ സമയം ദീർഘിപ്പിക്കുമെന്ന വിശ്വാസത്തിലായിരുന്നു അദ്ധ്യാപകർ.
മിക്കവാറും വകുപ്പുകളിലും സ്ഥലം മാറ്റത്തിനായി ഓൺലൈൻ രീതികളാണ് സ്വീകരിക്കുന്നത്. എന്നാൽ ആ വകുപ്പുകളുടെ സൈറ്റുകൾ 10 മുതൽ 20 ദിവസം വരെ ഇതിനായി ഓപ്പണാകാറുണ്ട് . എന്നാൽ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് തിരക്കേറിയ സമയത്ത് കേവലം നാലുദിവസം മാത്രം അനുവദിച്ചതിൽ കടുത്ത പ്രതിഷേധം ഇവർക്കുണ്ട് . ഇക്കാര്യത്തിൽ അദ്ധ്യാപക സംഘടനകൾ പ്രതികരിക്കാത്തതിലും ഇവർക്ക് അതൃപ്തിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |