ചെറുവത്തൂർ: വെങ്ങാട്ടെ എൻ.വി മുകുന്ദന്റെ വീട്ടിലെത്തുന്ന സന്ദർശകർക്ക് നിറയെ പൂക്കളുള്ള സ്വീകരണമുറിയാണ് കണ്ണിലുടക്കുക . താമരയും സൂര്യകാന്തിയും ആമ്പലും, നിശാഗന്ധിയും മല്ലികയും തുടങ്ങി മുപ്പതോളം ഇനങ്ങൾ. ഒറിജിനലാണെന്ന് തെറ്റിദ്ധരിക്കേണ്ട, എല്ലാം ചിരട്ടയിൽ നിർമ്മിച്ചവയാണ്. ബി.എസ്.എൻ.എല്ലിൽ നിന്ന് വിരമിച്ച ഇദ്ദേഹത്തിന്റെ പ്രധാന ഹോബി തന്നെ ചിരട്ടയിൽ പൂക്കളൊരുക്കുകയെന്നതാണ്.
ചന്ദന തിരി , മെഴുകുതിരി , മൊബൈൽ ഫോൺ എന്നിവയ്ക്കുള്ള സ്റ്റാൻഡുകൾ, പെൻ ഹോൾഡർ, പൂജാമുറിയിലെ വിളക്കുകൾ തുടങ്ങി ചിരട്ടയിൽ ഇദ്ദേഹം തീർത്ത ശില്പങ്ങൾ വേറെയുമുണ്ട്. കുട്ടിക്കാലത്ത് ചിരട്ടകൊണ്ട് മോതിരമുണ്ടാക്കിയതാണ് പിന്നീട് ചിരട്ടയിൽ
മറ്റ് ശില്പങ്ങളൊരുക്കാൻ ധൈര്യം പകർന്നത്. യൂട്യൂബോ വീഡിയോകളോ കാണാതെ ഭാവനയിലാണ് ഓരോ ശില്പവും രൂപം കൊണ്ടത്. കൈകൾ കൊണ്ടാണ് ഓരോ ശിൽപവും രൂപപ്പെടുത്തുന്നത്. ഒരുമണിക്കൂറു മുതൽ ഒരാഴ്ച വരെ സമയമെടുത്ത് നിർമ്മിച്ച ശിൽപങ്ങളുമുണ്ട്. ഭാര്യ പി.വി ബിന്ദുവും സഹോദര ഭാര്യ സി.രമ്യയും സഹായികളാണ്. നാട്ടിൽ നിന്ന് ശേഖരിക്കുന്ന ചിരട്ടകൾ ആക്‌സിൽ ബ്ലേഡ് കൊണ്ട് മുറിച്ചെടുത്തു സാൻഡ് പേപ്പർ കൊണ്ട് ഉരച്ച് മിനുസപ്പെടുത്തിയാണ് നിർമ്മാണം. ഇളകാതിരിക്കാൻ പശയും ചിരട്ടപൊടിയും കലർത്തിയ മിശ്രിതം ഉപയോഗിക്കും. പുറംമോടിക്കായി വാർണിഷും ഉപയോഗിക്കും. വെങ്ങാട്ടെ ഗോവിന്ദൻ വെളിച്ചപ്പാടൻ -മാധവി ദമ്പതികളുടെ മകനാണ് ഇദ്ദേഹം. പണമുണ്ടാക്കാൻ അല്ല ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. ഓൺലൈൻ ക്‌ളാസിനായി കുട്ടികൾക്കും നാട്ടിലെ സുഹൃത്തുക്കൾക്കും ഫോൺ സ്റ്റാൻഡ് സൗജന്യമായി നിർമ്മിച്ചു നൽകിയിട്ടുണ്ടെന്ന് മുകുന്ദൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |