കൂത്തുപറമ്പ്: ദേശിയ സീനിയർ വനിതാ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിലെ എ, സി ഗ്രൂപ്പ് ടീമുകളുടെ മത്സരങ്ങൾക്ക് കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ ഞായറാഴ്ച തുടക്കമാകും. രാവിലെ 9.30ന് മണിപ്പൂർ മേഘാലയയെ നേരിടുന്നതോടെയാണ് ചാമ്പ്യൻഷിപ്പിന് തുടക്കമാകുന്നത്. ഡിസംബർ അഞ്ചുവരെയാണ് കൂത്തുപറമ്പിലെ മത്സരങ്ങൾ . ആദ്യമായാണ് ദേശിയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് കൂത്തുപറമ്പ് വേദിയാകുന്നത്.
ഗ്രൂപ്പ് എയിൽ ഉൾപ്പെടുന്ന മണിപ്പൂർ, ഡാമൻ ദിയു, പുതച്ചേരി, മേഘാലയ ടീമുകളും, ഗ്രൂപ്പ് സിയിൽ ഉൾപ്പെടുന്ന ഹിമാചൽ, അസാം, രാജസ്ഥാൻ, ബീഹാർ ടീമുകളുമാണ് മാറ്റുരയ്ക്കാനെത്തുന്നത്.കൂത്തുപറമ്പിന് പുറമെ കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഡിയം, കോഴിക്കോട് കോർപ്പറേഷൻ ഇ. എം.എസ് സ്റ്റേഡിയം, തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയാണ് മറ്റ് വേദികൾ.
ചാമ്പ്യൻഷിപ്പിൽ ആകെ 31 സംസ്ഥാന,കേന്ദ്രഭരണ പ്രദേശ ടീമുകളും, റെയിൽവേയുമാണ് പങ്കെടുക്കുന്നത്. മണിപ്പൂർ, ഡാമൻദിയു, മേഘാലയ, ഹിമാചൽ ടീമുകൾ ഇതിനകം കണ്ണൂരിൽ എത്തിയിട്ടുണ്ട്. മറ്റ് ടീമുകൾ അടുത്ത ദിവസം എത്തിച്ചേരും. ടീമുകളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്‌പോർട്സ് കൗൺസിലിന്റെയും കൂത്തുപറമ്പ് നഗരസഭയുടെയും നേതൃത്വത്തിൽ സ്റ്റേഡിയത്തിൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘവും സ്റ്റേഡിയത്തിൽ എത്തും. പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന നഗരസഭ സ്റ്റേഡിയം മൂന്ന് കോടിയിലേറെ രൂപ ചിലവിലാണ് ഈ വർഷം നവീകരിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |