കണ്ണൂർ: ആരും പട്ടിണി കിടക്കരുതെന്ന ചിന്തയിൽ നിന്നാണ് സമൂഹ അടുക്കള എന്ന ആശയം കൊവിഡ് കാലത്ത് രൂപം കൊണ്ടത്. സർക്കാരിനൊപ്പം സന്നദ്ധ സംഘടനകളും സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകരും കൈകോർത്തപ്പോൾ അതൊരു മഹാസംഭവമായി . അതിന്റെ തുടർച്ചയായി 20 രൂപയ്ക്ക് ഊൺ നൽകുന്ന ജനകീയ ഹോട്ടലുകളും നിലവിൽവന്നു. ആയിരങ്ങളെ ഊട്ടുന്ന ഈ അപൂർവ്വ സംരംഭം ഒരു പക്ഷേ കേരളത്തിന് മാത്രം അവകാശപ്പെട്ടതാണ്. ചോറ്, രണ്ട് കറികൾ, ഒരു തോരൻ, അച്ചാർ എന്നിവ ഉൾപ്പെടുന്ന ഊണാണ് ഇവിടങ്ങളിൽ.
അഞ്ചംഗങ്ങളുള്ള വീട്ടിൽ ഇത്രയും വിഭവങ്ങൾ നൽകണമെങ്കിൽ കുറഞ്ഞത് 250 രൂപയെങ്കിലും ചെലവ് വരും. കണ്ണൂർ ജില്ലയിലെ 88 ജനകീയ ഹോട്ടലുകളിൽ നിന്നായി കാൽലക്ഷത്തോളം പേർക്ക് ഊൺ നൽകുന്നുണ്ട്.20 രൂപയ്ക്ക് ഊൺ കൊടുക്കാനാകുമോ എന്ന പേടി പിന്നീട് പതുക്കെ മാറിയെന്നും ഇപ്പോൾ അഞ്ച് സ്ത്രീകൾക്കും കുടുംബത്തിനും ഇതുവലിയൊരു ജീവിതമാർഗവുമായി മാറിയെന്ന് മട്ടന്നൂർ ജനകീയ ഹോട്ടൽ സെക്രട്ടറി പ്രീത ഒതയോത്ത് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ദിവസ വേതനക്കാർക്ക് ഇത് വലിയ ആശ്വാസമാണ്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം. ഓരോ ദിവസവും ഏകദേശം ഒരു ലക്ഷത്തോളം പേരാണ് 20 രൂപയ്ക്ക് കേരളത്തിന്റെ ജനകീയ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്.
കൊച്ചി കോർപ്പറേഷന്റെ സ്മാർട്ട് അടുക്കളയാണ് ഇതിൽ വേറിട്ടു നില്കുന്നു. കൊച്ചി പോലുള്ള വലിയ നഗരത്തിൽ പ്രഭാതഭക്ഷണവും ഉച്ചയൂണും അത്താഴവും എല്ലാം കൂടി 25 രൂപയ്ക്ക് ലഭിക്കുന്നു.പത്തു രൂപയ്ക്ക് ഊണു നൽകുന്ന പദ്ധതി ഗാന്ധിജയന്തി ദിനത്തിലാണ് തുടങ്ങിയത്. നോർത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടൽ കേന്ദ്രീകരിച്ചാണ് സ്മാർട്ട് അടുക്കളയുടെ പ്രവർത്തനം. ഒരുസമയം അയ്യായിരം പേർക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ ഇവിടെ സൗകര്യമുണ്ട്. പാചകത്തിനായി അത്യാധുനിക സംവിധാനങ്ങൾ . കുടുംബശ്രീയുടെ കീഴിലുള്ള ഈസ്റ്റ്, വെസ്റ്റ്, സൗത്ത് സി.ഡി.എസുകൾക്കാണ് അടുക്കളയുടെ നടത്തിപ്പ്.ചോറും കറിയും തോരനുമാണ് വിഭവം. ഇതിന് പത്തു രൂപ മാത്രം.50 ലക്ഷം രൂപയുടെ പദ്ധതി കുടുംബശ്രീയുമായി ചേർന്നാണ് പ്രവർത്തനം.കമ്പനികളുടെ സി.എസ്.ആർ(കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി )ഫണ്ടും ഇതിനായി ചെലവഴിക്കുന്നുണ്ട്.
രണ്ടാം ലോക്ക്ഡൗണിന്റെ സമയത്ത് നഗരത്തിലെ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കുമായി ഒന്നര മാസത്തിനുള്ളിൽ സൗജന്യമായി രണ്ടര ലക്ഷത്തോളം പൊതികളാണ് നൽകിയത്.ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്മാർട്ട് കിച്ചൺ എന്ന ആശയം മേയർ അഡ്വ.എം.അനിൽകുമാർ മുന്നോട്ടുവച്ചത്.കിയോസ്‌കുകൾ വഴി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തിക്കുന്നതിനൊപ്പം വൈകാതെ പ്രഭാതഭക്ഷണവും അത്താഴവും ആരംഭിക്കാനാണ് ഉദ്ദേശമെന്നു കൊച്ചി കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാ ലാൽ പറഞ്ഞു.( തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |