കണ്ണൂർ: ഒരു ഭാഗത്ത് പ്രതിഷേധം കനക്കുമ്പോഴും കേരളത്തിന്റെ സ്വപ്നപദ്ധതിയ സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിൽപാതയുമായി സർക്കാർ മുന്നോട്ട് .കണ്ണൂരിൽ സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കുന്നതിന് ഓഫീസ് അടുത്തയാഴ്‌ച പ്രവർത്തനമാരംഭിക്കും.സാമൂഹ്യാഘാതപഠനത്തിനുള്ള കരാർ നൽകുന്നതിന് ക്ഷണിച്ച ടെൻഡർ 15ന് തുറക്കും. സാമൂഹ്യാഘാത പഠനറിപ്പോർട്ട് സർക്കാർ അംഗീകരിക്കുന്നതോടെ ഫോർ വൺ വിജ്ഞാപനം പുറപ്പെടുവിക്കാനാകും. ഇതോടെ സർവേ ആരംഭിക്കാം.
തെക്കീ ബസാറിൽ ഓഫീസിനായി സ്ഥലം കണ്ടെത്തിയത്. സ്ഥലമേറ്റെടുപ്പ് നടപടികൾക്കായി സ്‌പെഷ്യൽ തഹസിൽദാരെയും ഏഴ് ജീവനക്കാരെയും നിയമിച്ചു. പത്തുപേരെക്കൂടി ഉടൻ നിയമിക്കും.
ന്യൂമാഹി മുതൽ പയ്യന്നൂർ വരെ 63 കി.മി
ന്യൂമാഹി മുതൽ പയ്യന്നൂർ വരെ 63 കിലോമീറ്ററിൽ നിർമിക്കുന്ന കെ റെയിൽ കണ്ണൂർ താലൂക്കിലെ കണ്ണൂർ ഒന്ന്, കണ്ണൂർ രണ്ട്, എളയാവൂർ, ചെറുകുന്ന്, ചിറക്കൽ, എടക്കാട്, കടമ്പൂർ, കണ്ണപുരം, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശേരി, വളപട്ടണം, കല്യാശേരി, പയ്യന്നൂർ താലൂക്കിലെ ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ, തലശേരി താലൂക്കിലെ ധർമടം, കോടിയേരി, തലശേരി, തിരുവങ്ങാട്, ന്യൂമാഹി എന്നീ വില്ലേജുകളിലൂടെ കടന്നുപോകും. 196 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. പള്ളിക്കുന്ന് മുതൽ പയ്യന്നൂർവരെയുള്ള വില്ലേജുകളിൽ അലൈൻമെന്റിൽ കല്ലിടുന്നത് പൂർത്തിയായി.
നിലവിലുള്ള റെയിൽ പാതയ്‌ക്ക് സമാന്തരമായാണ് ഭൂരിഭാഗം ദൂരവും കെ റെയിൽ. വലിയ വളവുകൾ ഉള്ളയിടങ്ങളിൽ മാത്രമാണ് നിലവിലുള്ള പാതവിട്ട് സഞ്ചരിക്കുക. പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച് എല്ലാ ആഴ്‌ചയും ഉന്നത അധികൃതരുടെ നേതൃത്വത്തിൽ വിലയിരുത്തലും നടക്കുന്നുണ്ട്.
സ്വകാര്യ കമ്പനികളെയാണ് കല്ലിടുന്നതിന് ചുമതലപ്പെടുത്തിയത്. രണ്ട് ജില്ലയിലുമായി അയ്യായിരത്തോളം കല്ലുകളാണ് സ്ഥാപിക്കേണ്ടത്. പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡവലപ്‌മെന്റാണ് നടത്തിയത്.സി.ആർ. സെഡ് സോണുകളെയും കണ്ടൽക്കാടുകളെയും കുറിച്ചുള്ള പഠനം നാഷണൽ സെന്റർ ഫോർ സസ്‌റ്റൈനബിൾ കോസ്റ്റൽ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |