കണ്ണൂർ: അതിമാരക ലഹരിമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പടക്കം ഇറക്കി കണ്ണൂരിൽ മാഫിയ പിടിമുറുക്കുന്നു. പുതുവത്സരാഘോഷം മുൻനിർത്തി ഇറക്കിയ എൽ.എസ്.ഡിയുമായി രണ്ടു യുവാക്കളെ കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയതോടെയാണ് ഈ ശൃംഗലയുടെ പ്രവർത്തനത്തെക്കുറിച്ച് സൂചന ലഭിച്ചത്.
ഗ്രാമ, നഗരവ്യത്യാസമില്ലാതെ മയക്കുമരുന്നിന്റെ ഒഴുക്ക് ശക്തമാകുന്നതായാണ് എക്സൈസിന് ലഭിക്കുന്ന വിവരം. ലഹരിവേട്ടക്ക് പൊലീസും എക്സൈസും വലവിരിച്ചിട്ടുണ്ടെങ്കിലും പരൽമീനുകൾ മാത്രമാണ് പിടിയിലാകുന്നത്.മംഗളൂരു, ഗോവ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വീര്യമേറിയ മയക്കുമരുന്നുകൾ കണ്ണൂരിലെത്തുന്നത്. പിടിയിലായവരിൽ വിദ്യാർത്ഥികളും ഇടനിലക്കാരും വിതരണക്കാരുമെല്ലാമുണ്ട്.
എൽ. എസ്.ഡി പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകൾ കണ്ണൂരിൽ അത്ര സുലഭമല്ലായിരുന്നു. എന്നാൽ ഈയടുത്ത കാലത്തായി അവയും ഇവിടേക്ക് ഇടതടവില്ലാതെ ഒഴുകുകയാണ്. ലൈസർജിക് ആസിഡ് ഡൈ ഈതൈലമൈഡ് എന്ന എൽ.എസ്.ഡി ദുരുപയോഗിക്കപ്പെടുന്ന ഒരു മയക്കുമരുന്നാണ്.ഡി.ജെ പാർട്ടികളിൽ പേപ്പർ, സൂപ്പർമാൻ, ബൂമർ, ലാല, ആലിസ് എന്നീ കോഡ് ഭാഷകളിലും ഇത് അറിയപ്പെടുന്നു.
ഗുസ്‌മാൻ ബ്രാൻഡ്
കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് മാഫിയ തലവൻ ഗുസ്മാന്റെ പേരിൽ ലഹരിമരുന്നുകൾ കടത്തുന്ന സംഘങ്ങൾ കണ്ണൂരിലുണ്ട്. ഗുസ്‌മാൻ എന്നത് ബ്രാൻഡായും കോഡായും ഉപയോഗിക്കുന്നു. പ്രധാന കണ്ണികളെല്ലാം ലക്ഷ്യമിടുന്നത് കോളജ്, സ്കൂൾ വിദ്യാർത്ഥികളെയാണ്.
കണ്ണൂരിൽ ഈ വർഷം
1663 അബ്കാരി കേസുകൾ
790 പ്രതികൾ
538 മില്ലിഗ്രാം- എൽ.എസ്.ഡി
160.49 ഗ്രാം- എം.ഡി.എം.എ
410 മയക്കുമരുന്ന് കേസ് പ്രതികൾ
4554 .35 ലിറ്റർ- വിദേശ മദ്യം
4735.99 ലിറ്റർ- മാഹിമദ്യം
290.8 കിലോ- കഞ്ചാവ്
15,05,200 രൂപ- പിഴ
‘‘പുതുവർഷ ആഘോഷങ്ങളിൽ ലഹരിപടരുന്നത് തടയാൻ ഡോഗ് സ്ക്വാഡിനെ അടക്കം ഉപയോഗപ്പെടുത്തി ശക്തമായ പരിശോധന നടത്തുന്നുണ്ട്. കോസ്റ്റൽ പൊലീസ്, കേരള, കർണാടക പൊലീസ് തുടങ്ങിയവരുമായി ചേർന്ന് സംയുക്ത പരിശോധനയുമുണ്ട്. ലഹരികടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്കും പങ്കുവെക്കാം.
കെ.എസ്. ഷാജി
എക്സൈസ് ഡെപ്യൂട്ടി കമീഷണർ, കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |