കണ്ണൂർ: ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള. ബർണശേരിയിലെ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ് കുമാർ സ്വമേധയായാണ് കേസെടുക്കുകയായിരുന്നു.
സ്കൂളിൽ ഉച്ചഭക്ഷണത്തിനുള്ള അരിയും മറ്റു സാധനങ്ങളും ബുധനാഴ്ച അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചുമന്ന് സ്‌കൂളിലെത്തിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് റിപ്പോർട്ടുനൽകാൻ ഡിഫൻസ് സെക്യൂരിറ്റി ചീഫിന് ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി.
നൂറ്റമ്പതിലധികം വർഷമായി വിദ്യാർത്ഥികളും സ്‌കൂളധികൃതരും ഉയോഗിച്ചിരുന്ന സ്‌കൂളിന്റെ മുൻ വശത്തെ മൈതാനമാണ് പട്ടാളക്കാർ അനുവാദം ഇല്ലാതെ പ്രവേശനമില്ലെന്ന ബോർഡ് വെച്ച് വേലി കെട്ടി വഴി അടച്ചത്. ഇതോടെ സ്‌കൂളിലേക്ക് വരാൻ വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ഇതിനിടയിലാണ് കഴിഞ്ഞദിവസം വിദ്യാലയത്തിലേക്ക് ഉച്ചഭക്ഷണത്തിനുള്ള അരിയുമായെത്തിയ ലോറി തടഞ്ഞത്. അരികൊണ്ടുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കളക്ടർ കണ്ണൂരിലെ പട്ടാള അധികാരികളുമായി ഫോണിലൂടെ ചർച്ച ചെയ്തുവെങ്കിലും കന്റോൺമെന്റ് അധികൃതർ കനിഞ്ഞില്ല. ഇതേ തുടർന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും അരി ചുമന്ന് സ്കൂളിലെത്തിക്കുകയായിരുന്നു. സംഭവം കേരളകൗമുദിയിലടക്കം വാർത്തയായതിനെ തുടർന്ന്
ബാലാവകാശ കമ്മിഷൻ ഇടപെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |