മാഹി: പഴയ ഫ്രഞ്ചുകോട്ട സ്ഥിതി ചെയ്തിരുന്ന മാളിയേക്കൽ കുന്നിൽ താമസിക്കുന്ന പതിനാറ് കുടുംബങ്ങളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. 1985ൽ മാഹി ടൗൺ പ്ലാനിംഗ് സ്ഥാപിക്കപ്പെട്ടതോടെയാണ് താമസക്കാർക്ക് നിയന്ത്രണം വന്നത്. അതിന് മുമ്പ് നിർമ്മിക്കപ്പെട്ട കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.
പുതുച്ചേരി സർക്കാർ തങ്ങളുടേതാണെന്നും മൂന്നു തലമുറകളായുള്ള താമസക്കാർ തങ്ങളുടേതാണെന്നും അവകാശപ്പെടുന്ന ദേശീയ പാതയോരത്തെ സ്ഥലത്തിന് വേണ്ടിയുള്ള അവകാശത്തർക്കം പതിറ്റാണ്ടുകളായി എങ്ങുമെത്താതെ കിടക്കുകയാണ്. കൈവശക്കാരിൽ ഒരു നൂറ്റാണ്ടുമുമ്പ് താമസം തുടങ്ങിയ കുടുംബങ്ങൾ പോലുമുണ്ട്. ഇവർക്കും പട്ടയമില്ല. പഴയ സർവ്വെ നമ്പർ 183 ലും റീ സർവ്വെ 29/16ലുമാണ് സ്ഥലത്തിന്റെ രേഖ.
1979 മുതൽ മാറി മാറി വന്ന പുതുച്ചേരിയിലെ ഭരണകൂടങ്ങൾക്ക് മുന്നിൽ താമസക്കാർ പലവട്ടം നിവേദനം നൽകിയിട്ടും പ്രശ്ന പരിഹാരമുണ്ടാകുന്നില്ല. പഴയ ഫ്രഞ്ച് രേഖകളിൽ ആദ്യ ഫ്രഞ്ച് കോട്ട ഇവിടെയാണെന്നും, ഈ സ്ഥലത്തെ ഗുവർണ്ണ് മ ( സർക്കാരിന് ചേർന്നത്) എന്നാണ് രേഖപ്പെടുത്തിയതെന്നും അതിനാൽ സർക്കാറിന് അവകാശപ്പെട്ടതാണെന്നുമാണ് റവന്യു അധികൃതരുടെ വാദം. 1954ൽ ഫ്രഞ്ചുകാർ പോയിട്ടും സർക്കാർ ഈ സ്ഥലത്തിനായി ഒന്നും ചെയ്തിട്ടില്ല. ബസ്‌സ്റ്റാൻഡിനും ദേശീയപാത ഇരട്ടിപ്പിക്കാനുമുള്ള നിർദ്ദേശങ്ങൾ വന്നെങ്കിലും തുടർ നടപടികളുണ്ടായില്ല.
ആധാരമുണ്ട്, നിർമ്മാണം പാടില്ല
ഇവർക്ക് ഇവിടെ പുതിയ കെട്ടിടം പണിയാനോ, വിൽപ്പന നടത്താനോ, കിണർ കുഴിക്കാനോ, ബാങ്ക് വായ്പയെടുക്കാനോ, അധികാരമില്ല. എന്നാൽ ഇവർക്ക് മാഹി രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരമുണ്ട് . എല്ലാവരും വീട്ടുനികുതി അടക്കുന്നുണ്ട് . വൈദ്യുതിയും കുടിവെള്ള കണക്ഷനും റേഷൻ കാർഡും ആധാറും, വോട്ടർ ഐഡിയുമെല്ലാമുണ്ട്. എന്നാൽ താമസിക്കുന്ന സ്ഥലത്തിന് പട്ടയം മാത്രം ലഭിച്ചിട്ടില്ല.മയ്യഴിയിൽ കുടികിടപ്പ് നിയമം പ്രാബല്യത്തിൽ വന്നിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ കുടുംബങ്ങൾ മാത്രം കാത്തുനിൽക്കുകയാണിന്നും.
ചരിത്രം കൂട്ടിനുണ്ട്
പയ്യനാടൻ ചിണ്ടൻ നമ്പ്യാരുടേയും തച്ചോളി ഒതേനന്റെയും കളരിക്കളവുമുണ്ടായിരുന്ന സ്ഥലമാണ് ഇതെന്ന് ചരിത്രം പറയുന്നു. 1855ൽ അഴീമുഖത്തെ മൂപ്പൻ ബംഗ്ലാവ് പണിയും മുമ്പ് ഫ്രഞ്ച് ആസ്ഥാനവും ഇവിടെയായിരുന്നുവെന്നതിന് ചരിത്ര രേഖകളുണ്ട്.
തോലേൻ തറവാട്ടുകാർക്ക് ഫ്രഞ്ചുകാർ വിട്ടുനൽകിയ ഈ സ്ഥലം കൈതാൽമൊയ്തുവാണ് പിന്നീട് പലർക്കുമായി വീതിച്ച് നൽകിയത്.ഈ രേഖകളൊക്കെ ഫ്രഞ്ചിലാണ്. 'കുഴിക്കാണചാർത്ത് ' ആധാരമാണ് ഇവർക്കുള്ളത്. 1950കളിലാണ് ഇവയിൽ പലതും രജിസ്ട്രർ ചെയ്യപ്പെട്ടത്.ഇതിൽ ഒരാളുടെ ആധാരം 1921 ൽ ഉള്ളതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |