കണ്ണൂർ: ആകെയുള്ളത് 64 കുട്ടികൾ. ഇതിൽ 38 പേരും ഉത്തർപ്രദേശ്, ബീഹാർ,ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. സ്കൂൾപഠനം അനിവാര്യമല്ലെന്ന ചിന്താഗതി മാറ്റി തങ്ങളുടെ കുട്ടികളെങ്കിലും നാലക്ഷരം പഠിക്കട്ടേയെന്ന് അന്യസംസ്ഥാന തൊഴിലാളികുടുംബങ്ങൾ തീരുമാനമെടുത്തതിന്റെ സാക്ഷ്യമാണ് കണ്ണൂർ ദൈവത്താർകണ്ടി ഗവ.യു.പി സ്കൂളിലെ കാഴ്ച.
പല കാലങ്ങളിലായി കണ്ണൂരിലേക്ക് വന്ന് സ്ഥിരതാമസമാക്കിയവരുടെ മക്കളാണ് ഈ സ്കൂളിൽ ചേർന്നു പഠിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാരും വിദ്യാഭ്യാസ വകുപ്പും നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കുട്ടികളെല്ലാം സ്‌കൂളിലെത്തിയത്. അമ്മയോ, പ്രായമുള്ള മറ്റുള്ളവരോ തങ്ങൾക്കറിയുന്നത് പറഞ്ഞുകൊടുക്കുന്നതാണ് സാധാരണനിലയിൽ ഇത്തരം കുടുംബങ്ങളിലെ വിദ്യാഭ്യാസരീതി. ഇവിടുത്തുകാർ പഠനത്തിന് നൽകുന്ന പ്രധാന്യം തിരിച്ചറിഞ്ഞുകൂടിയാണ് ഈ ചുവടുമാറ്റം. ഉച്ചഭക്ഷണം,യൂണിഫോം,പുസ്തകം എന്നിവ സൗജന്യമായി ലഭിക്കുന്നതും സ്കൂളിലെത്താൻ വാഹനങ്ങളുള്ളതും കുട്ടികളെ സ്കൂളിലേക്കയക്കുന്നതിന് പ്രേരിപ്പിച്ച ഘടകങ്ങളായി.
ദൈവത്താർ കണ്ടി യു.പി സ്കൂളിൽ പഠിക്കുന്നവരിൽ അധികവും ഇലക്ട്രോണിക് വസ്തുക്കൾ വിൽപ്പന നടത്താനായി എത്തിയ ഉത്തർപ്രദേശുകാരുടെ മക്കളാണ് സ്‌കൂളിന് അൽപ്പം മാറിയാണ് ഇവരെ വാടക താമസ സ്ഥലം.ബിഹാർ, ഒഡിഷ, ബംഗാൾ സ്വദേശികളും ഇവിടെ പഠിച്ചിട്ടുണ്ട്.അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളിലൊരാൾ യു.എസ്.എസ് സ്‌കോളർഷിപ്പ് നേടിയതും ഈ സ്കൂളിൽ നിന്നായിരുന്നു.
ദൈവർത്താർകണ്ടി @147
കണ്ണൂരുകാരായ നിരവധി പ്രഗത്ഭർ ആദ്യാക്ഷരം കുറിച്ച വിദ്യാലയമാണ് ദൈവത്താർ കണ്ടി യു.പി സ്‌കൂൾ.1874 ലാണ് സ്കൂളിന്റെ തുടക്കം. ഒന്നു മുതൽ ഏഴുവരെയാണ് ക്ളാസുകൾ.പഠിപ്പിക്കാൻ മിടുക്കരായ അദ്ധ്യാപകരും പഠിക്കാൻ കുട്ടികളുമുണ്ടെങ്കിലും പഴഞ്ചൻ ഓടിട്ട കെട്ടിടത്തിലാണ് ദൈവത്താർ കണ്ടി യു.പി സ്‌കൂൾ ഇന്നും പ്രവർത്തിക്കുന്നത്.കെട്ടിടം വാടകക്കായതിനാൽ സർക്കാർ ഫണ്ട് ചെലവഴിക്കുന്നതിലെ പരിമിതി സ്കൂളിനുണ്ട്. കണ്ണൂർ കോർപറേഷനിലെ താളിക്കാവ് വാർഡിലാണ് ഈ സ്‌കൂൾ..
സുരക്ഷിതരാണെന്ന ബോദ്ധ്യമുള്ളതു കൊണ്ടാണ് അന്യസംസ്ഥാന തൊഴിലാളികൾ മക്കളെ സ്കൂളിലേക്ക് അയക്കാൻ തയ്യാറാകുന്നത്.ഇവരെ മലയാളമടക്കമുള്ള എല്ലാ ഭാഷകളും പഠിപ്പിക്കുന്നുണ്ട്.
ടി.സ സുനിൽ കുമാർ
(ഹെഡ്മാസ്റ്റർ, ദൈവത്താർ കണ്ടി യു.പി സ്‌കൂൾ)
വാടക കെട്ടിടമായതിനാൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സർക്കാർ ഫണ്ട് ലഭിക്കുന്നതിന് തടസങ്ങളുണ്ട്. എങ്കിലും കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകളും മറ്റു'സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. മികച്ച അദ്ധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്
ചിത്തിര ശശിധരൻ,( കൗൺസിലർ താളിക്കാവ് വാർഡ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |