കണ്ണൂർ: കെ.റെയിൽ കോർപറേഷന്റെ സിൽവർ ലൈൻ പദ്ധതിയ്ക്ക് കണ്ണൂരിലെ സാമൂഹികാഘാത പഠന സർവ്വേ നിശ്ചയിച്ച ദിവസം തുടങ്ങിയില്ല. കഴിഞ്ഞ 15 ന് സർവ്വേ ആരംഭിക്കുമെന്നാണ് കൺസൾട്ടൻസി ഏജൻസി അറിയിച്ചിരുന്നതെങ്കിലും കുടിയൊഴിപ്പിക്കുന്ന വീടുകളിൽ വിതരണം ചെയ്യുന്ന ചോദ്യാവലിയിൽ ചില ഭേദഗതികൾ വരുത്തിയതിനാൽ തീയതി നീട്ടിയെന്നാണ് വിവരം. ഈ മാസം 20 ന് സാമൂഹികാഘാത പഠന സർവ്വേ തുടങ്ങാനാണ് പുതിയ തീരുമാനം.
കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ വോളണ്ടിയർ ഹെൽത്ത് സർവീസസ് എന്ന സ്ഥാപനമാണ് സാമൂഹികാഘാത പഠന സർവ്വേ നടത്തുന്നത്. നൂറു ദിവസത്തിനകം പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാരുമായി ഇവരുടെ കരാർ. പയ്യന്നൂർ മേഖലയിലെ 13 വില്ലേജുകളിലാണ് ആദ്യം സർവ്വേ നടത്തുന്നത്. ഇതിനായി 24 വളണ്ടിയർമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഏജൻസി പ്രതിനിധികളും വോളണ്ടിയർമാരും ചേർന്ന് ഒരു ദിവസം പത്തു വീടുകൾ കേന്ദ്രീകരിച്ചാണ് സർവ്വേ നടത്തുന്നത്. ആകെ 5000 ഭൂഉടമകളിൽ നിന്നാണ് കണ്ണൂർ ജില്ലയിൽ സാമൂഹികാഘാത റിപ്പോർട്ട് ശേഖരിക്കേണ്ടത്.
25 ദിവസത്തിനുള്ളിൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണ് ഏജൻസിയുടെ കണക്കുകൂട്ടൽ . ഇതിനു ശേഷം കരട് റിപ്പോർട്ട് ഓരോ വില്ലേജിലും പബ്ളിക് ഹിയറിംഗിന് വയ്ക്കും. ഇവിടെനിന്നു വീണ്ടും പൊതുജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ലഭിക്കുന്ന ഫീഡ്ബാക്ക് കൂടി രേഖപ്പെടുത്തിയാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നത്.
ഓരോ വില്ലേജിലും പ്രാദേശികമായി അറിവുള്ളവരെയാണ് ഇപ്പോൾ വളണ്ടിയർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്.ഇവർ ഓരോ ദിവസവും നൽകുന്ന ഡാറ്റകൾ സോഫ്റ്റ് വെയറിൽ സേവ് ചെയ്യുന്നതിനായി പ്രത്യേക ടെക്നിക്കൽ ടീം തന്നെ പ്രവർത്തിക്കുന്നുണ്ട്. പയ്യന്നൂർ മുതൽ ചിറക്കൽ വരെയുള്ള 24 വില്ലേജുകളാണ് ആദ്യഘട്ടം. വ്യക്തികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കൃത്യതയോടെ സർക്കാരിലെത്തിക്കുകയാണ് ഏജൻസിയുടെ ലക്ഷ്യം. ഏകദേശം 10 ലക്ഷം രൂപയാണ് സർവ്വേ ചിലവ്.
ഇതിനകം വിവാദ വിഷയമായതിനാൽ സമയപരിധിക്കു മുൻപേ തന്നെ സർവ്വേ പൂർത്തികരിക്കാനാണ് ശ്രമം. കണ്ണൂരിൽ സാമൂഹികാഘാത സർവ്വേയുമായി എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.
വിവരങ്ങൾ മൊബെൽ ആപ്പിൽ
സിൽവർ ലൈൻ പദ്ധതിയുമായി നടത്തുന്ന സാമൂഹിക ആഘാത റിപ്പോർട്ടിന്റെ വിവരങ്ങൾ ശേഖരിച്ചുവയ്ക്കാൻ ഒരു പ്രത്യേക മൊബെൽ ആപ്ലിക്കേഷൻ തന്നെ രൂപീകരിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കപ്പെടുന്ന വ്യക്തികളുടെ വിവരങ്ങൾ ഭൂവിവരങ്ങൾ എന്നിവ വളരെ രഹസ്യ സ്വഭാവത്തോടെ ഇതിൽ സൂക്ഷിക്കും. കൊവിഡ് രോഗികളുടെ ഡാറ്റ സ്പിംഗ്ളറിലൂടെ ചോർന്നത് വലിയ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിൽ വളരെ സൂക്ഷ്മതയോടെയാണ് മൊബൈൽ ആപ്പ് കൈകാര്യം ചെയ്യുക.
സാമൂഹികാഘാത സർവ്വേ നടത്തുന്നതിനായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഓഫിസ് തുറക്കും' എത്രയും പെട്ടന്ന് സർക്കാരിന് നിഷ്പക്ഷ റിപ്പോർട്ട് സമർപ്പിക്കുകയാണ് ലക്ഷ്യംസാജു 'കെ.ഇട്ടി
(സോഷ്യൽ വളൻഡിയർ ഹെൽത്ത് സർവീസസ് പ്രതിനിധി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |