കണ്ണൂർ: അങ്ങനെ ഒരു ദിവസം പെൺജയിലിന്റെ മതിലിനു അരികിലൂടെ ചൂളംകുത്തി തനിച്ചങ്ങനെ നടക്കുമ്പോൾ ഒരു സ്വർഗീയ നാദം. ലോകത്തിൽ വച്ച് ഏറ്റവും മനോഹരമായ ശബ്ദം. മതിലിന്റെ അപ്പുറത്തുനിന്ന്. പെൺജയിലിന്റെ വക ഒരു ചോദ്യം. ആരാ അവിടെ ചൂളമടിക്കുന്നത്?. പെട്ടെന്ന് സുഗന്ധവും പ്രകാശവും പരന്നതുപോലെ. അത്ഭുതം. ഞാനാണ്. അവൾ ചോദിച്ചു പേരെന്താ?. ഞാൻ പേര് പറഞ്ഞു. ശിക്ഷയുടെ കാലാവധി, തൊഴിൽ, ഞാൻ എഴുതിയ രാജ്യദ്രോഹക്കുറ്റം,എല്ലാം....... അവളും ജീവിതത്തിൽ ചെയ്ത തെറ്റുകളെപ്പറ്റി പറഞ്ഞു. അവളുടെ സുന്ദരമായ പേര് നാരായണി.
ബഷീറിന്റെ മതിലുകൾ വായിച്ചവർക്കെല്ലാം ജിജ്ഞാസയുണ്ടാകും. ആരാണ് ഈ നാരായണി ? അവർ യഥാർത്ഥത്തിൽ ജീവിച്ചിരുന്നുവോ, അതോ കഥാകാരന്റെ ഭാവനാസൃഷ്ടി മാത്രമോ?
ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് പ്രസന്നൻ പാപ്പിനിശ്ശേരി തന്റെ ആദ്യസംരംഭമായ ബഷീറിന്റെ നാരായണിയെ തേടി എന്ന ഡോക്യുമെന്ററിയിലൂടെ. ബഷീറിന്റെ ജന്മദിനത്തിൽ കഥകളുടെ സുൽത്താനുള്ള വ്യത്യസ്തമായ ഒരു പിറന്നാൾ സമ്മാനമെന്നാണ് സംവിധായകൻ പറയുന്നത്.
ബഷീറിന്റെ സുഹൃത്തുക്കളിലൂടെ, കുടുംബാംഗങ്ങളിലൂടെ, അക്കാലത്തെ ജയിൽ രേഖകളിലൂടെ ഒക്കെ സഞ്ചരിച്ചു. അശരീരിയായി അനുഭവിച്ച നാരായണിയുടെ മൂർത്തരൂപം കണ്ടെത്താനുള്ള പ്രയാണം ഏറ്റെടുക്കുകയായിരുന്നു പ്രസന്നൻ.
അത് ഇന്ന് അറിയാം
നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട് ' എന്നാണ് ബഷീറിന്റെ നിരീക്ഷണമെങ്കിലും മതിലിനപ്പുറം ഉണക്കക്കമ്പെറിയുന്ന യഥാർത്ഥ നാരായണിയെ കണ്ടെത്താനുള്ള ശ്രമകരമായ യാത്രയിലായിരുന്നു പ്രസന്നൻ. ഇതിന് ഇന്ന് രാവിലെ 11ന് പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം നടക്കുന്ന ചടങ്ങിൽ ഡോക്യുമെന്ററി പ്രകാശനം ചെയ്യുന്നതോടെ ഉത്തരമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യയാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്യുന്നത് . യു ട്യൂബിൽ ഡോക്യുമെന്ററി ലഭ്യമാക്കുമെന്ന് പ്രസന്നൻ പാപ്പിനിശ്ശേരി പറഞ്ഞു. എട്ട് വർഷത്തെ പ്രവാസജീവിതത്തിന് ശേഷം തിരിച്ചെത്തിയാണ് പ്രസന്നൻ ഈ ദൗത്യത്തിനായി ഇറങ്ങിയത്.
ഒരു കഥാപാത്രം എന്ന നിലയിൽ നാരായണിയെ വായനക്കാർ നെഞ്ചേറ്റിയതാണെങ്കിലും വ്യക്തിയെന്ന നിലയിൽ അവരുടെ പിന്നാമ്പുറകഥകൾ അധികമാരുമറിഞ്ഞതുമില്ല, അന്വേഷിച്ചതുമില്ല. എന്നാൽ ഒരു കൊച്ചു ഡോക്യുമെന്ററിയിലൂടെ നാരായണിയുടെ യഥാർത്ഥ ചിത്രം അനാവരണം ചെയ്യാനാണ് ശ്രമം-
പ്രസന്നൻ പാപ്പിനിശ്ശേരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |