തൃക്കരിപ്പൂർ: ദിവസങ്ങളോളം കുടിനീരിനു പോലും കഷ്ടപ്പെട്ട് ബങ്കറിനുള്ളിൽ നിന്ന് ജീവൻ പണയം വച്ച് കാൽനടയായി രക്ഷപ്പെട്ട നടുക്കുന്ന ഓർമ്മകൾ പങ്കു വെച്ച് ഉടുമ്പുന്തലയിലെ അമൽ സുഹാൻ. യുദ്ധവിരുദ്ധ സന്ദേശവുമായി ഒപ്പ് മര പരിപാടിക്ക് ശേഷം തൃക്കരിപ്പൂർ സ്‌കൂളിലെ വിദ്യാർത്ഥികളുമായി യുദ്ധ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു യുക്രൈനിൽ നിന്നെത്തിയ ഈ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി.
രക്തരൂക്ഷിതമായ യുദ്ധം നടക്കുന്ന കീവിലെ മെ ഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉൾക്കൊള്ളാവുന്നതിലും ഇരട്ടി പേർ കഴിഞ്ഞിരുന്ന ബങ്കറിനുള്ളിൽ നിന്ന് രണ്ടും കൽപ്പിച്ചാണ് രക്ഷപ്പെടാനായി 10 മണിക്കൂറാണ് സുഹാൻ നടന്നത്. അകലങ്ങളിലെ ബോംബു സ്‌പോടനത്തിന്റെ അലയടികൾ കേട്ടു കൊണ്ടാണ് സ്റ്റേഷനിലെത്തിയത്. തൃശൂർ സ്വദേശി ക്രിസ്റ്റഫറാണ് കൂടെ ഉണ്ടായിരുന്ന മറ്റൊരു മലയാളി. തുടർന്ന് 19 മണിക്കൂർ നീണ്ട ട്രെയിൻ യാത്ര. അതിർത്തി കടന്ന് ഹംഗറിയിലെ എയർപോർട്ടിലേക്ക് വീണ്ടും ട്രെയിൻ. ഒടുവിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നും ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ ഡൽഹിയിലും തടർന്ന് കൊച്ചി വഴി കണ്ണൂരിൽ . ഉടുമ്പുന്തലയിലെ പി.മുഹമ്മദ് നാസർ-ആബിദ ദമ്പതികളുടെ മകനാണ് സുഹാൻ.
തൃക്കരിപ്പൂർ വി .പി .പി .എം. കെ .പി .ജി. വി .എച്ച് .എസിൽ നടന്ന യുദ്ധവിരുദ്ധ ഒപ്പുമരം പരിപാടിയിൽ അമൽ സുഹാൻ അനുഭവങ്ങൾ വിശദീകരിച്ചു.. ജൂനിയർ റെഡ് ക്രോസ്സ് സംഘടിപ്പിച്ച പരിപാടി പ്രസ് ഫോറം പ്രസിഡന്റ് മുകുന്ദൻ ആലപ്പടമ്പൻ ഉദ്ഘാടനം ചെയ്തു പി.ശരീഫ് ,വി.പി. മുഹമ്മദ് ,എം.സൗദ , അധ്യാപകരായ ടി.എം.സിദീഖ് , ഗീത ,കെ.രശ്മി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |