പയ്യന്നൂർ: മലയോരമേഖലക്ക് സൂര്യപ്രഭയേകി സിയാലിന്റെ പുതിയ ഹരിത ഊർജ്ജ പദ്ധതി പയ്യന്നൂരിൽ ഒരുങ്ങി. ഏറ്റുകുടുക്കയിൽ ഇന്ന് രാവിലെ 11 ന് സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്റി പിണറായി വിജയൻ നാടിനു സമർപ്പിക്കും.ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ പുതിയ ഹരിത ഊർജ്ജ പദ്ധതിയാണ് പയ്യന്നൂർ സൗരോർജ പ്ലാന്റ്. രാജ്യത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഭൗമ ഘടനാനുസൃത സോളാർ പ്ലാന്റാണ് ഇത്.
12 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പയ്യന്നൂർ പ്ലാന്റിൽ നിന്ന് മാത്രം പ്രതിദിനം 48,000 യൂനിറ്റ് വൈദ്യുതി ലഭിക്കും. പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ സിയാലിന്റെ സോളാർ പ്ലാന്റുകളുടെ സ്ഥാപിതശേഷി 50 മെഗാവാട്ട് ആയി വർദ്ധിക്കും. ഇവയിലൂടെ പ്രതിദിനം രണ്ട് ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതി സിയാലിന് ലഭിക്കും.
2015ൽ വിമാനത്താവളം ഊർജ സ്വയംപര്യാപ്തത കൈവരിച്ചതിന് ശേഷം, വൈദ്യതോൽപ്പാദന രംഗത്തുള്ള സിയാലിന്റെ ഏറ്റവും വലിയ ചുവടുവയ്പ്പാണ് പയ്യന്നൂരിലേത്. പ്രതിവർഷം 28000 മെട്രിക് ടൺ കാർബൺഡയോക്‌സൈഡ് ബഹിർഗമനം കുറക്കാൻ 50 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള സൗരോർജ പ്ലാന്റുകൾക്ക് സാധിക്കും. ഇത്തരം പദ്ധതികൾ കാർബൺ പാദമുദ്റ കുറക്കുക വഴി പരിസ്ഥിതിക്ക് ഗുണകരമാകും. ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി കെ .എസ്. ഇ .ബി പവർ ഗ്രിഡിലേക്ക് നൽകി ആവശ്യമുള്ളപ്പോൾ തിരിച്ചു വാങ്ങിക്കുകയും ചെയ്യുന്ന പവർ ബാങ്കിങ് സമ്പ്രദായമാണ് സിയാൽ നടപ്പിലാക്കുന്നത്.
ഉദ്ഘാടനചടങ്ങിൽ മന്ത്റി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്റിമാരായ പി .രാജീവ്, കെ .രാജൻ, എം. വി .ഗോവിന്ദൻ ,എം .പി. രാജ്‌മോഹൻ ഉണ്ണിത്താൻ , എം.എൽ.എമാരായ ടി .ഐ. മധുസൂദനൻ, എം .രാജഗോപാലൻ എന്നിവർ വിശിഷ്ടാതിഥികളാകും.
35 ഏക്കർ; പരിസ്ഥിതി സൗഹൃദം
12 മെഗാവാട്ട് സ്ഥാപിത ശേഷിയുണ്ട്. 35 ഏക്കർ സ്ഥലത്ത് ലഭ്യമായ ഭൂമിയുടെ ചരിവ് നികത്താതെ സോളാർപാനലുകൾ സ്ഥാപിക്കുന്ന രീതിയാണ് അവലംബിച്ചത്. ഇതിനായി പ്രത്യേകതരത്തിൽ രൂപകൽപ്പന ചെയ്ത പാനലുകളാണ് ഉപയോഗിച്ചത്. ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടാത്ത രീതിയിലാണ് പ്ളാന്റ്.ഭൂമിയുടെ ഘടനയെ കൃത്യതയോടെ ഉപയോഗിക്കുന്നതിനാൽ ഇത്തരം പ്ലാന്റുകൾക്ക് 35 ശതമാനത്തിൽ അധികം പാനലുകളെ ഉൾക്കൊള്ളാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |