കണ്ണൂർ: കോടികൾ വിലവരുന്ന എം.ഡി.എം.എ അടക്കമുള്ള അതിമാരക മയക്കുമരുന്നുകളുമായി ദമ്പതികൾ പിടിയിലായ കേസിലെ മുഖ്യപ്രതി കണ്ണൂർ സിറ്റി മരക്കാർകണ്ടി സ്വദേശി ജനീസിന്റെ ബംഗളൂരുവിലെ ഒളിത്താവളത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലിസിന് ലഭിച്ചതായി വിവരം . പ്രതിയെ ഉടൻ പിടികൂടാനാകുമെന്നും പൊലീസ് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
കേസിൽ അറസ്റ്റിലായ കോയ്യോട് തൈവളപ്പിൽ അഫ്‌സൽ (37), ഭാര്യ കാപ്പാട് സ്വദേശിനി ബൾക്കീസ്(28) എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ജനീസിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലിസിന് ലഭിച്ചത്. വ്യാഴാഴ്ചയാണ് അഫ്‌സലിനെയും ബൾക്കീസിനേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ തെക്കീബസാർ റാബിയ മൻസിലിൽ നിസാമിനെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. ബൾക്കീസിന്റെ സഹോദരീഭർത്താവാണ് നിസാം. ഇയാളെ ചോദ്യം ചെയ്യുന്നതോടെ മയക്കുമരുന്നു കടത്തു സംഘത്തിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നറിയുന്നു. ബംഗളൂരു കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
1.950 കിലോ ഗ്രാം എം.ഡി.എം.എ, 67 ഗ്രാം ബ്രൗൺഷുഗർ, 7.5 ഗ്രാം ഓപ്പിയം എന്നിവയുമായാണ് ബൾക്കീസും ഭർത്താവ് അഫ്‌സലും ദിവസങ്ങൾക്കു മുമ്പ് കണ്ണൂർ പൊലീസിന്റെ പിടിയിലാകുന്നത്. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് മയക്കുമരുന്ന് കയറ്റി വിടുന്നത് മുതൽ സുരക്ഷിതമായി വിവിധ ഏജന്റുമാരുടെ കൈയിൽ എത്തുന്നതുവരെ കണിശമായ ആസൂത്രണമാണ് നടന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |