കണ്ണൂർ: കോടികളുടെവിലയുള്ള സിന്തറ്റിക്ക് മയക്കുമരുന്ന് കേസിൽ ഒടുവിൽ പിടിയിലായ ദമ്പതികൾ കണ്ണുരിൽ സൃഷ്ടിച്ചത് ബോളിവുഡ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ .ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മയക്കുമരുന്ന് കേസിൽ പിടിയിലായ
അൻസാരിയും ഷബ്നയുമാണ് കണ്ണൂർ ഡി.വൈ.എസ്.പി ഓഫിസിൽ നെഞ്ചത്തടിച്ചും നിലവിളിച്ചും നാടകീയ രംഗം സൃഷ്ടിച്ചത്.
തങ്ങളെ മയക്കുമരുന്ന് കേസിലെ സൂത്രധാരനായ നിസാം കേസിൽ കുടുക്കിയെന്നാണ് ഇവർ മാദ്ധ്യമ പ്രവർത്തകരോട് വിളിച്ചു പറഞ്ഞത്.താൻ അന്നേ ഇതൊക്കെ വേണ്ടായെന്ന് ഭർത്താവ് അൻസാരിയോട് പറഞ്ഞതാണെന്നും ഷബ്‌നയെന്ന ആതിര കരഞ്ഞു കൊണ്ടു പൊലീസിനോടും മാധ്യമപ്രവർത്തകരോടും പറഞ്ഞു. എന്നാൽ വളരെ കൃത്യമായ ആസൂത്രണത്തോടുകൂടിയാണ് ഇവർ കഴിഞ്ഞ ആറുമാസക്കാലമായി മയക്കുമരുന്ന്കച്ചവടത്തിന് ഇറങ്ങിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തതെന്ന് കണ്ണൂർ സിറ്റി പൊലിസ് അസി.കമ്മിഷണർ പി.പി സദാനന്ദൻ കേരളകൗമുദിയോട് പറഞ്ഞു.
അൻസാരിയുടെ മയക്കുമരുന്ന് വഴികൾ
കണ്ണൂർ സിറ്റി മരക്കാർക്കണ്ടി ചെറിയചിന്നപ്പന്റവിടെ വീട്ടിൽ അൻസാരി (33)യും ഭാര്യ ആതിരയെന്ന ഷബ്‌നയും(26)മയക്കുമരുന്നിന്റെ ഇരുണ്ടവഴികളിലൂടെ പണം കൊയ്യാനിറങ്ങിയത്. നേരത്തെ കണ്ണൂർ നഗരത്തിൽവെച്ചു അൻസാരിയെ എക്‌സൈസ് തന്ത്രപരമായിപിടികൂടിയിരുന്നു. ഫോൺ വഴി അൻസാരിയോട് അഞ്ചുഗ്രാം മയക്കുമരുന്നിന് ഓർഡർ ചെയ്തു. പതിനാറു ഗ്രാം മയക്കുമരുന്നുമായി എത്തിയ ഇയാളെ പിടികൂടുകയുമായിരുന്നു. ഈ കേസിൽ ഷബ്‌നയുടെ സഹോദരനും അറസ്റ്റിലായിരുന്നു. ജയിലിൽ കിടന്നിരുന്നു ഇരുവരും. എന്നാൽ ആ സമയത്തുപോലും മയക്കുമരുന്ന് ഇടപാട് നിർത്തിയിരുന്നില്ല അൻസാരി. ജയിലിൽ കിടന്ന വേളയിൽ വാട്‌സ് ആപ്പ് കോൾ വഴി ഭാര്യ ഷബ്‌നയെ കളത്തിലിറക്കി ഇയാൾ ഏഴുലക്ഷത്തിന്റെ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നുവെന്ന് നിസാമിന്റെ മൊബൈൽ ഫോണും അക്കൗണ്ടും പരിശോധിച്ചപ്പോൾ വ്യക്തമായെന്ന് സിറ്റി അസിസ്റ്റന്റ് പൊലിസ് കമ്മിഷണർ വെളിപ്പെടുത്തി.
ഗൾഫിൽ സമാന്തര ശൃംഖല
നാട്ടിലും ഗൾഫിലുമായി ഒരേ സമയം മയക്കുമരുന്ന് റാക്കറ്റുണ്ടാക്കിയായിരുന്നു അൻസാരിയുടെ പ്രവർത്തനം. ഖത്തറിലും ദുബായിയിലും ജോലി ചെയ്തു കൊണ്ടിരുന്ന കണ്ണൂർ സിറ്റി മരക്കാർ കണ്ടി സ്വദേശി അൻസാരിയുമായി തന്റെ പതിനേഴാമത്തെ വയസിൽ ആതിരയെന്ന പെൺകുട്ടി പ്രണയത്തിലാവുകയായിരുന്നു അൻസാരിയെ വിവാഹം കഴിക്കുന്നതിനാണ് ഇവർ മതം മാറി ശബ്‌നയാകുന്നത്. അമ്മയും സഹോദരനുമുള്ള ഷബ്‌ന കഴിഞ്ഞ കുറെക്കാലമായി അൻസാരിയുടെ കണ്ണുർസിറ്റിയിലെ മരക്കാർ കണ്ടിയിലെ വീട്ടിലും പിന്നീട് അഫ്‌സൽ - ബൾക്കിസ് ദമ്പതികളെ ഒഴിപ്പിച്ചു നിസാം എടുത്തു കൊടുത്ത വാടക വീട്ടിലായിരുന്നു താമസം.
നിസാമിന്റെ ഗൾഫിലുള്ള മയക്കുമരുന്ന് വ്യാപാരം നിയന്ത്രിച്ചത് ഖത്തറും ദുബായിയും കേന്ദ്രികരിച്ചു അൻസാരിയായിരുന്നു ഇയാൾ ഗൾഫ് മലയാളികളെ കേന്ദ്രീകരിച്ചു പാർട്ടികളിലും മറ്റു ആഘോഷവേളകളിലും സിന്തറ്റിക്ക് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്നു.എന്നാൽ അൻസാരിയുടെ നീക്കങ്ങൾ ഖത്തർ - ദുബായ് പൊലിസിന്റെ നിരീക്ഷണത്തിലായതോടെ കൊവിഡിന്റെ മറവിൽ ഇയാൾ നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |