കാസർകോട്: ഹയർ സെക്കൻഡറി പരീക്ഷപേപ്പറുകളുടെ മൂല്യനിർണയത്തിൽ വരുത്തിയ മാറ്റത്തിനെതിരെ കടുത്ത പ്രതിഷേധവുമായി അദ്ധ്യാപകർ. ഒരു ദിവസം നോക്കേണ്ടുന്ന ഉത്തരക്കടലാസുകളുടെ എണ്ണം വർദ്ധിപ്പിച്ചതിനെതിരെയാണ് സംഘടനാവ്യത്യാസമില്ലാതെ അദ്ധ്യാപകർ ഒന്നടങ്കം പ്രതിഷേധമുയർത്തിയിരിക്കുന്നത്.
ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ കഴിഞ്ഞ വർഷം വരെ ദിവസം 26 ഉത്തരക്കടലാസ് വീതമായിരുന്നു മൂല്യനിർണയം നടത്തിയിരുന്നത്. 30 മാർക്കുള്ള ബോട്ടണി, സുവോളജി എന്നീ വിഷയങ്ങൾക്ക് 40 ഉത്തരക്കടലാസുകളാണ് പരിശോധിക്കേണ്ടിയിരുന്നത്. എന്നാൽ പുതുക്കിയ മാനദണ്ഡപ്രകാരം സമയ ദൈർഘ്യത്തിലോ, ആകെ മാർക്കിലോ വ്യത്യാസം വരുത്താതെ തന്നെ, മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം യഥാക്രമം ഹ്യൂമാനിറ്റീസിന് 34, സയൻസിന് 50 എന്നിങ്ങനെയായി ഉയർത്തുകയായിരുന്നു. പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങൾക്ക് അറുപതു മാർക്കിന്റെ രണ്ടു മണിക്കൂർ പരീക്ഷയാണുള്ളത്. പ്രായോഗിക പരീക്ഷയില്ലാത്ത ഭാഷാവിഷയങ്ങൾക്കും മാനവിക വിഷയങ്ങൾക്കും എൺപതു മാർക്കുള്ള രണ്ടര മണിക്കൂർ പരീക്ഷയും. എൺപത് മാർക്കുള്ള പരീക്ഷകൾക്ക് 35 ചോദ്യങ്ങളുണ്ടാകും. അറുപത് മാർക്കുള്ള പരീക്ഷയ്ക്ക് 36 ചോദ്യങ്ങളും മുപ്പത് മാർക്കുള്ള പരീക്ഷകൾക്ക് 24 ചോദ്യങ്ങളുമാണുണ്ടാകുക.
ആറുമണിക്കൂറാണ് മൂല്യനിർണയക്യാമ്പിൽ ഒരു ദിവസം അദ്ധ്യാപകർക്ക് നൽകുന്നത്.ഒരു ഉത്തരക്കടലാസിന് പത്തുമിനിറ്റ് ലഭിക്കും.നേരത്തെ ഇത് പതിനഞ്ച് മിനിറ്റായിരുന്നു. ബയോളജിക്ക് ഇനി മുതൽ ഏഴുമിനിറ്റാണ് ഒരു പേപ്പറിന് ലഭിക്കുന്നത്.
ഒരു പേപ്പർ മൂല്യ നിർണയത്തിനും ഫേസിംഗ് ഷീറ്റിൽ മാർക്ക് രേഖപ്പെടുത്തുന്നതിനുമായി ഒരദ്ധ്യാപകൻ ചെലവഴിക്കേണ്ട സമയം 15 മിനിട്ടാണ്. അത്തരത്തിൽ 34 പേപ്പർ നോക്കാൻ 9 മണിക്കൂർ സമയമെടുക്കും. . ഉത്തരക്കടലാസ് സമാധാനമായി വായിച്ചു നോക്കാൻ പോലും സമയം കിട്ടില്ല. ഇത് മൂല്യനിർണയത്തിന്റെ കൃത്യതയെ ബാധിക്കുമെന്നാണ് അദ്ധ്യാപകരുടെ പരാതി.
കൃത്യതയെ ബാധിക്കും
പേപ്പറുകളുടെ എണ്ണം കൂട്ടിയാൽ മൂല്യനിർണയത്തിന്റെ കൃത്യതയെ ബാധിക്കുമെന്നാണ് അദ്ധ്യാപകരുടെ പരാതി.തങ്ങളെ സമ്മർദ്ദത്തിലാക്കുന്നതിനും മാർക്ക് ദാനത്തിനും ഇത് കാരണമാകുമെന്നും ഇവർ പറയുന്നു. കഴിഞ്ഞ വർഷം രണ്ടു മാർക്ക് വ്യത്യാസം വന്നതിനെ തുടർന്ന് അദ്ധ്യാപകർക്കെതിരെ നടപടിയെടുത്തിരുന്നു. മൂല്യനിർണയത്തിൽ ഉണ്ടാവുന്ന ചെറിയ മാർക്ക് വ്യത്യാസങ്ങൾക്ക് പോലും കടുത്ത ശിക്ഷാനടപടികൾ വരുന്ന സാഹചര്യത്തിൽ നിശ്ചിത സമയത്തിനുള്ളിൽ പരാതിയില്ലാതെ മൂല്യനിർണയം പൂർത്തീകരിക്കാൻ ഉദാരമായി മാർക്ക് നൽകേണ്ടിവരുമെന്നും അദ്ധ്യാപകർ വാദിക്കുന്നു.
പുതിയരീതി മൂല്യനിർണയത്തിന്റെ സൂക്ഷ്മതയെ സ്വാധീനിക്കും. കാര്യക്ഷമത കാത്ത് സൂക്ഷിച്ച് പേപ്പർ നോക്കിയാൽ ഒരു ദിവസം 34 പേപ്പർ നോക്കിത്തീർക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്- ഫെഡറേഷൻ ഓഫ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |