പാനൂർ: അറുപത്തിയഞ്ചിലെത്തിനിൽക്കുന്ന കുന്നോത്തുപറമ്പിലെ ടി.പി.നാരായണൻ ഗുരുക്കൾക്ക് കോൽക്കളി വിട്ടൊരു ജീവിതമില്ല. മുപ്പതാംവയസിൽ ആദ്യ കളരിയിട്ടുതുടങ്ങിയ ഇദ്ദേഹത്തിന്റെ ജീവിതത്തിലെ പതിനാറാമത്തെ കളരികൂടൽ ചടങ്ങാണ് കഴിഞ്ഞ ദിവസം പാട്യം ചക്രപാണി ക്ഷേത്രത്തിൽ നടന്നത്.
പരേതനായ വലിയച്ഛൻ കൊറുമ്പൻ ഗുരുക്കളിൽ നിന്നും തെരുവത്ത് കൃഷ്ണൻ ഗുരുക്കളിൽ നിന്നുമാണ് നാരായണൻ കോൽക്കളി പരിശീലനം നേടിയത്. മുപ്പത് വയസ്സിൽ കോൽക്കളി ഗുരുക്കളായി. കുന്നോത്തുപറമ്പിലെ കോൽക്കളി ആചാര്യന്മാരായിരുന്ന കെ.കെ ആർ മാസ്റ്റരുടെയും കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെയും സഹായിയായാണ് കളരിയിട്ടു തുടങ്ങിയത്. ആദ്യമായി കിട്ടിയ ദക്ഷിണയുമായെത്തിയ ശിഷ്യനോട് ഒരിടത്തും പരാജയപ്പെടില്ലെന്ന ആശിർവാദമാണ് ഗുരുനാഥൻ തെരുവത്ത് കൃഷ്ണൻ ഗുരുക്കളിൽ നിന്നുണ്ടായത്.അന്നുതൊട്ട് കോൽക്കളി പരിശീലനത്തിൽ മലബാറിലെ അതിപ്രഗത്ഭനായ ആചാര്യനായി നാരായണൻ ഗുരുക്കളുടെ സാന്നിദ്ധ്യമുണ്ട്.
വാഗ്ഭടാനന്ദ ഗുരുദേവരുടെ പേരിലാണ് നാരായണന്റെ കോൽക്കളി സംഘം അറിയപ്പെടുന്നത്. കൈവേലിക്കലാണ് ആദ്യം കളരിയിട്ടത്. പിന്നീട് സെന്റർ പൊയിലൂർ, കുന്നോത്ത്പറമ്പ് , ചെണ്ടയാട്, ഒളവിലം, പന്ന്യന്നൂർ, വിളക്കോട്ടൂർ, ചെറുവാഞ്ചേരി പാട്യം തുടങ്ങി നിരവധി സ്ഥലങ്ങളിൽ പരിശീലനം നടത്തിയിട്ടുണ്ട്. പൊയിലൂർ മടപ്പുരയ്ക്ക് സമീപം അറുപത്തിയഞ്ചിന് മുകളിൽ പ്രായമുള്ള സ്ത്രീകളെയും നാരായണൻ പരിശീലിപ്പിച്ചെടുത്ത് നിരവധി വേദികളിൽ കളിപ്പിച്ചിരുന്നു. സ്വന്തമായി എഴുതിയുണ്ടാക്കിയ പാട്ടാണ് നാരായണൻ ഗുരുക്കൾ കോൽക്കളിക്കായി മിക്കപ്പോഴും പാടുന്നത്. കൂട്ടത്തിൽ വാഗ്ഭടാനന്ദ ഗുരുവിനെ കുറിച്ചാണ് കൂടുതലും.കളിക്കുന്ന ക്ഷേത്രത്തിന്റെ ഐതിഹ്യവും ഗുരുക്കളുടെ കോൽക്കളിപാട്ടിൽ സ്ഥാനംപിടിക്കും. ശ്രീനാരായണഗുരു, മഹാത്മജി, അമൃതാനന്ദമയി, തുടങ്ങിയ മഹാത്മാക്കളെക്കുറിച്ചും ഗുരുക്കൾ പാട്ടുകളുണ്ടാക്കിയിട്ടുണ്ട്. സാമൂഹ്യവിഷയങ്ങളിലും കൈവച്ചിട്ടുണ്ട് ഈ കോൽക്കളിയാചാര്യൻ. കർഷക ആത്മഹത്യ,ചിക്കൻ ഗുനിയ ഒക്കെ ഇത്തരത്തിൽ കടന്നുവന്നതാണ്.. നാട്ടുകാരനായ പി. ആർ. കുറുപ്പിന്റെ അനുസ്മരണചടങ്ങിൽ അദ്ദേഹത്തെ കുറിച്ചുള്ള പാട്ടുകളും ഗുരുക്കൾ കോൽക്കളിക്കായി പാടി.
ഇദ്ദേഹത്തിന്റെ പതിനാറ് കളരികളിൽ പതിനഞ്ചിലും വനിതകളാണ് പരിശീലനം പൂർത്തിയാക്കി കോൽക്കളി അവതരിപ്പിച്ചത്. കേരളത്തിലങ്ങോളമിങ്ങോളമായി നിരവധി വേദികളിൽ ഗുരുദേവ വനിത കോൽക്കളി സംഘത്തിന്റെ കോൽക്കളിയുമായി നാരായണൻ ഗുരുക്കൾ എത്തിയിട്ടുണ്ട്. നിമിഷ കവി കൂടിയായ ഗുരുക്കൾ അക്ഷരശ്ളോകസദസുകളിലും ശ്രദ്ധേയസാന്നിദ്ധ്യമാണ്.
;
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |