പിലാത്തറ:ടോയ്ലറ്റിൽ പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും സൂക്ഷിച്ച പിലാത്തറയിലെ കെ.സി.റസ്റ്റോറന്റ് ഫുഡ് സേഫ്റ്റിവിഭാഗം അടച്ചുപൂട്ടിച്ചു. ഫുഡ് സേഫ്റ്റി വിഭാഗം കണ്ണൂർ അസി.കമ്മിഷണർ ടി.എസ്.വിനോദ്കുമാറിന്റെയും ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്റെയും നേതൃത്വത്തിൽ മൂന്ന് മണിക്കൂറോളം നടന്ന പരിശോധനയിൽ ഫുഡ് സേഫ്റ്റി റഗുലേഷൻ ആക്ടിന് വിരുദ്ധമായ നിരവധി കാര്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്.
ചെറുതാഴം പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ സംയുക്തമായിട്ടാണ് ഇന്നലെ രാവിലെ മുതൽ റെയിഡ് നടത്തിയത്. കഴിഞ്ഞ ദിവസം ഈ ഹോട്ടലിൽ ചായ കുടിക്കാൻ കയറിയ ബന്തടുക്കയിലെ ഡോക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ശുചിത്വക്കുറവിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. സംഘം പരാതിപ്പെട്ടതിനെക്കാൾ നിരവധി പ്രശ്നങ്ങൾ പരിശോധനയിൽ ബോധ്യപ്പെട്ടതായി ഭക്ഷ്യസുരക്ഷാ അസി.കമ്മീഷണർ പറഞ്ഞു. ന്യൂനതകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷാ ഓഫീസർ ജിതിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പിഴ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുന്നത്. ന്യൂനതകൾ പരിഹരിച്ച് വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിച്ച് വീണ്ടും പരിശോധന നടത്തിയതിന് ശേഷം മാത്രമേ ഹോട്ടൽ തുറന്നു പ്രവർത്തിപ്പിക്കാൻ സാധിക്കൂ. ചെറുതാഴം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ.രഞ്ജിത്ത്, പഞ്ചായത്ത് സെക്രട്ടറി കെ.വി.സതീശൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ബാലകൃഷ്ണൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ഡോക്ടറെ ആക്രമിച്ച ഹോട്ടലുടമയും സംഘവും റിമാൻഡിൽ
ശുചിത്വക്കുറവിനെക്കുറിച്ച് പരാതി പറഞ്ഞതിന് ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഹോട്ടലുടമയേയും സഹോദരിയേയും സുരക്ഷാ ജീവനക്കാരനെയും പയ്യന്നൂർ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡിലായി. കക്കൂസിനുള്ളിൽ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ ഫോട്ടോയും വീഡിയോയും എടുത്തതിനാണ് ബന്തടുക്ക സ്വദേശിയായ ഡോക്ടറെ ഹോട്ടലുടമ ചുമടുതാങ്ങി കെ.സി.ഹൗസിൽ മുഹമ്മദ് മൊയ്തീൻ(28), സഹോദരി സമീന(29), സെക്യൂരിറ്റി ജീവനക്കാരൻ ചെറുകുന്നിലെ ടി.ദാസൻ(70) എന്നിവർ ആക്രമിച്ചത്. ഹോട്ടലിലെ ശുചിമുറിയിൽ നിന്നും പകർത്തിയ വീഡിയോയും ചിത്രങ്ങളും ആരോഗ്യവകുപ്പിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും ഡോക്ടറും സംഘവും കൈമാറിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ പത്തോടെയാണ് ബന്തടുക്ക പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ.സുബ്ബരായയും ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളുമടങ്ങിയ 31 അംഗ സംഘം കണ്ണൂരിലേക്കുള്ള യാത്രക്കിടയിൽ പിലാത്തറ കെ.എസ്.ടി.പി റോഡിലെ കെ.സി.റസ്‌റ്റോറന്റിൽ എത്തിയത്. ചായകുടിച്ച ശേഷം ശുചിമുറിയിൽ പോയപ്പോഴാണ് പച്ചക്കറികളും പലവ്യഞ്ജനങ്ങളും അവിടെ സൂക്ഷിച്ച നിലയിൽ കണ്ടത്. ഇതിന്റെ ഫോട്ടോയും വീഡിയോയും മൊബൈലിൽ പകർത്തിയ ഡോക്ടറെ അക്രമിക്കുകയും ഫോൺ തട്ടിയെടുക്കുകയും ചെയ്തതായാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |