കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവെപ്പും
ആദ്യ ആരാധനയായ തിരുവോണം ആരാധനയും നാളെ കൊട്ടിയൂരിൽ നടക്കും.
മൂന്നു ഘട്ടങ്ങളിലായുള്ള ഉത്സവത്തിൽ ദേവകളുടെ ഉത്സവമായ ഒന്നാം ഘട്ടം ഉത്രാടം നാളായ ഇന്ന് അവസാനിക്കും.
രണ്ടാം ഘട്ടമായി കരുതുന്ന മനുഷ്യരുടെ ഉത്സവം ആരംഭിക്കുന്നത് തിരുവോണം ആരാധനയോടുകൂടിയാണ്. ആരാധനാദിവസങ്ങളിൽ ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയാണ് ഉണ്ടാവുക. പന്തീരടി പൂജയ്ക്ക് മുമ്പ് ആരാധനാ നിവേദ്യമുണ്ട്. വൈകുന്നേരം പഞ്ചഗവ്യം, കളഭം എന്നിവകൂടി അഭിഷേകമുണ്ടാകും.പാലമൃതുകാരാണ് പഞ്ചഗവ്യമെത്തിക്കുന്നത്.
ഇളനീർവെപ്പിന്റെ ഭാഗമായി വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിൽ നിന്ന് എരുവട്ടി തണ്ടയാൻ എണ്ണയും ഇളനീരുമായി നാളെ സന്ധ്യയോടെ കൊട്ടിയൂരിലെത്തിച്ചേരും.
രാത്രി കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിലെ കിഴക്കേ നടയിൽ തട്ടും പോളയും വിരിച്ച് കുടിപതി കാരണവർ രാശി വിളിച്ചു കഴിഞ്ഞാൽ ഇളനീർവെപ്പ് ആരംഭിക്കും. രാശി വിളിക്കുന്നതുവരെ ഇളനീർ വ്രതക്കാർ മന്ദംചേരിയിലെ ബാവലിക്കരയിൽ മുഹൂർത്തം കാത്തിരിക്കും.ഇളനീർവെപ്പ് ആരംഭിച്ചാൽ ഇളനീർ കാവുമായി ബാവലിപ്പുഴയിൽ മുങ്ങിയെഴുന്നേറ്റ് സന്നിധാനത്തിലേക്ക് ഓടിയെത്തി മൂന്ന് വലംവെച്ചതിന് ശേഷമാണ് പെരുമാൾക്ക് ഇളനീർ കാവുകൾ സമർപ്പിക്കുക. തുടർന്ന് വീരഭദ്രനെ വണങ്ങി ഭണ്ഡാരം പെരുക്കി തിരിച്ചുപോകും.
തിരുവോണം ആരാധനയ്ക്ക് മുമ്പേ മണിത്തറയ്ക്ക് മുകളിൽ കെട്ടിയുണ്ടാക്കുന്ന താത്ക്കാലിക ശ്രീകോവിലിന്റെ നിർമ്മാണം ഇന്നലെത്തുടങ്ങി.മണിത്തറയിൽ പ്രവേശിക്കാൻ അവകാശമുള്ള സ്ഥാനികരും ബ്രാഹ്മണരും ചേർന്ന് പനയോല, ഓട, മുള എന്നിവ ഉപയോഗിച്ചാണ് ശ്രീകോവിൽ നിർമിക്കുന്നത്.
കൊട്ടിയൂരിൽ ഐ.ആർ.പി.സി.ഹെൽപ്പ് ഡെസ്‌ക്
കൊട്ടിയൂർ: കൊട്ടിയൂരിൽ ഐ.ആർ.പി.സി ഹെൽപ് ഡെസ്‌ക് പ്രവർത്തനം തുടങ്ങി. വൈശാഖ മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ചികിത്സാ സൗകര്യവും മറ്റും ഒരുക്കുന്നതിനായി കൊട്ടിയൂർ ഇക്കരെ ക്ഷേത്രത്തിന് സമീപമാണ് പ്രവർത്തനം തുടങ്ങിയത്.
ഐ.ആർ.പി.സി.ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയ സെക്രട്ടറി കെ.ടി.സുധി അദ്ധ്യക്ഷത വഹിച്ചു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കെ.ഗോകുൽ, പഞ്ചായത്ത് അംഗം എൻ.പ്രശാന്ത്, പി.ആർ. ലാലു, ഐ.ആർ.പി.സി.ജില്ലാ സെക്രട്ടറി മുഹമ്മദ് അഷറഫ്, സുരേന്ദ്രൻ തച്ചോളി,കെ.എൻ.സുനീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |