പഴയങ്ങാടി:വടക്കേ മലബാറിലെ ശാക്തേയ കാവുകളിൽ പ്രസിദ്ധമായ മാടായിക്കാവിൽ തിരുവർക്കാട്ടമ്മയുടെ തിരുമുടിയേറ്റാൻ നിയോഗമുള്ള മാടായി പെരുവണ്ണാനായി ഇ.വി.അശ്വിൻ ഇന്ന് ആചാരപ്പെടും. മാതമംഗലം സ്വദേശിയായ ഈ ഇരുപത്തിരണ്ടുകാരൻ മാതമംഗലത്തെ പ്രമുഖ കോലധാരി എരമംഗലം മോഹനന്റെ മകനാണ്.
കോലസ്വരൂപത്തിനധിപയായ തിരുവർക്കാട്ട് ഭഗവതിയുടെ കോലം മാടായിക്കാവ് ഭഗവതീ ക്ഷേത്രത്തിൽ കെട്ടിയാടാനുള്ള അധികാരാവകാശം പുതുതായി സ്ഥാനമേൽക്കുന്ന മാടായിപ്പെരുവണ്ണാനായിരിക്കും. ചിറക്കൽ കോവിലകം വലിയ രാജാവ് സി.കെ.രവീന്ദ്രവർമ്മ രാജ കച്ചും ചുരികയും നൽകി സ്ഥാനപ്പേര് വിളിക്കുന്നതോടെ അശ്വിൻ മാടായി പെരുവണ്ണാനാകും.മേയ് 31 ന് ചൊവ്വാഴ്ച മാടായിക്കാവിന്റെ വടക്കേ നടയിൽ തിരുവർക്കാട്ട് ഭഗവതിയുടെ തിരുമുടിയണിയാനുള്ള ഭാഗ്യമാണ് ഇരുപത്തിരണ്ടാം വയസിൽ അശ്വിന് ലഭിച്ചിരിക്കുന്നത്.
40 വർഷം മുൻപ് മാട്ടൂലിലെ രാമപ്പെരുവണ്ണാൻ മാത്രമായിരുന്നു ചിറക്കൽ തമ്പുരാനിൽ നിന്ന് മാടായി പെരുവണ്ണാൻ സ്ഥാനം ലഭിച്ചത്.ഇട്ടമ്മൽ പുതിയ ഭഗവതി ക്ഷേത്രം വകയാണ് പട്ടുംവളയും നൽകുന്നത് ചെറുപ്രായത്തിൽ ആടിവേടൻ കെട്ടിയാണ് തെയ്യപ്രപഞ്ചത്തിലേക്ക് അശ്വിന്റെ പ്രവേശം. പന്ത്രണ്ടാമത്തെ വയസ്സിൽ എരമം രാമപുരം പുലി രൂപകാളി ക്ഷേത്രത്തിൽ കന്നിക്കൊരുമകൻ ദൈവക്കോലം കെട്ടി . പിന്നീട് കുഞ്ഞിമംഗലം മല്യോട്ട് പാലോട്ട് കാവ്, അതിയടം പാലോട്ട് കാവ്, കണ്ടോത്ത് കൂറുമ്പ ഭഗവതി ക്ഷേത്രം, കടന്നപ്പള്ളി കുറ്റ്യാട്ട് പുലിരൂപ കാളിക്ഷേത്രം, മാടായി ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം, മാടായി ഇട്ടമ്മൽ ഭഗവതി ക്ഷേത്രം, വെങ്ങര കിഴക്കറ കാവ്, പങ്ങടം നീലംകൈ കഴകം, പട്ടുവം കുഞ്ഞി മതിലകം, വലിയ മതിലകം ക്ഷേത്രങ്ങൾ തുടങ്ങി വിവിധ തറവാട് പള്ളിയറ ദേവസ്ഥാനങ്ങളിലെല്ലാം ഇതിനകം കോലമണിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |