കണ്ണൂർ: കാലവർഷമെത്താറായിരിക്കെ സംസ്ഥാനത്ത് വർഷങ്ങളായി നിർത്തിവെച്ച നദികളിലെ മണൽവാരൽ നടക്കാത്തത് തദ്ദേശസ്ഥാപനങ്ങൾക്ക് കോടികളുടെ നഷ്ടവും നിർമാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയുമായി.
മേയ് മാസം കൃത്യമായി നദികളിൽ നിന്നും മണൽനീക്കിയിരുന്നുവെങ്കിൽ സർക്കാരിന് ഗണ്യമായ വരുമാനം ലഭിക്കുമായിരുന്നു. ഇതുകാരണം സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങളുടെ തനതുഫണ്ടിനും തിരിച്ചടിയായി. മണൽവാരലിനെ ആശ്രയിച്ച് ജീവിതം മുന്നോട്ടുനീക്കിയിരുന്ന ആയിരക്കണക്കിന് തൊഴിലാളികളും വരുമാനമില്ലാതെ പട്ടിണിയിലാണ്.
തൊഴിലാളി സംഘടനകളും കരാറുകാരും മണൽവാരൽ പുനരാരംഭിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതു സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ലെന്നാണ് ആരോപണം. ഓഡിറ്റുകൾ പൂർത്തീകരിച്ച കടവുകൾക്ക് അധികം വരുന്ന മണൽ എടുക്കാൻ അനുമതി നൽകാമെന്ന് സർക്കാർ പറഞ്ഞെങ്കിലും തീരുമാനം നടപ്പിലാക്കാനായില്ല. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഓഡിറ്റ് പൂർത്തീകരിച്ച കടവുകൾക്ക് മൂന്നു മാസവും ആറുമാസവും മണൽവാരാൻ അനുമതി നൽകിയിരുന്നു. അത്തരം സാഹചര്യത്തിൽ പ്രളയമുൾപ്പെടെയുള്ള പ്രകൃതി ദുരന്തം ഉണ്ടായില്ലെന്നും എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി നദികളിൽ നിന്നും മണലെടുക്കാത്തതിനാൽ വെളളം കയറി ദുരന്തങ്ങളുണ്ടായെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. പാവപ്പെട്ട 1000ൽ പരം തൊഴിലാളി കുടുംബങ്ങൾക്കും മണൽവാരൽ പുനരാരംഭിച്ചാൽ അനുഗ്രഹമാകുമെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ വളപട്ടണം പുഴയിൽ
ജില്ലയിൽ വളപട്ടണം പുഴയോര പ്രദേശങ്ങളിലാണ് മണൽ കൂടുതലായി ഉള്ളത്. 2016 വരെ മണൽ വാരിയിരുന്ന പുഴയോര പ്രദേശങ്ങളാണ് ഇവിടെയുളളത്. മണൽ വാരൽ നിർത്തിയതിന് ശേഷം പ്രദേശങ്ങളിൽ പ്രളയ സമയത്ത് കൂടുതൽ വെള്ളം കയറുകയുണ്ടായി. ആറുമാസമെങ്കിലും മണൽ മാറ്റിയാൽ വെള്ളത്തിന്റെ ഒഴുക്ക് നല്ല രീതിയിൽ നടക്കുമെന്ന് ഇവിടുത്തെ തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. പുഴയിൽ മണൽ കൂടിയത് യാത്രാബോട്ട് സർവീസിനും പ്രതികൂലമാണ്.
നഷ്ടം 5 കോടി വീതം
പ്രാദേശിക സർക്കാരുകൾക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള ഉപാധിയായിരുന്നു മണൽവാരലെന്ന് തദ്ദേശ സ്ഥാപന അധികാരികൾചൂണ്ടിക്കാട്ടുന്നു. ഈ മേഖലയിൽ നിന്നുള്ള വരുമാനം നിലച്ചത് ഓരോ തദ്ദേശ സ്ഥാപനങ്ങൾക്കും അഞ്ചുവർഷം കൊണ്ട് അഞ്ചുകോടി രൂപയാണ് നഷ്ടമായതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് മഹാമാരിയും അടച്ചിടലും കാരണം ദുരിത ജീവിതം നയിക്കുന്ന മണൽവാരൽ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കാനും പ്രദേശിക സർക്കാരുകൾക്ക് തനതു വരുമാനം ലഭിക്കുന്നതിനും മണൽവാരൽ എത്രയും പെട്ടെന്ന് പുനരാരംഭിക്കണംഎം.എ കരീം (എസ്.ടി.യു ദേശീയ ഉപാധ്യക്ഷൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |