ആലക്കോട് : കൃഷി കൊണ്ട് ഉപജീവനം നടത്തുന്ന മലയോരത്തെ തുടർച്ചയായുള്ള കാലാവസ്ഥാ വ്യതിയാനം മാറ്റിമറിക്കുന്നു. കാലവർഷം വൈകുന്നതടക്കമുള്ള പ്രശ്നങ്ങൾ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കാർഷികനഴ്സറികളെയാണ് സാരമായി ബാധിച്ചിരിക്കുന്നത്.
കാലവർഷത്തിന്റെ സമയമാറ്റം മൂലം കൃഷിപ്പണികൾ വൈകുന്നതാണ് നഴ്സറികളെ ബാധിക്കുന്നത്. മേയ് രണ്ടാം വാരത്തോടെ കാലവർഷം സജീവമാകുന്ന പതിവ് തെറ്റി വർഷങ്ങളായി. ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും മുൻകാലങ്ങളിൽ ലഭിച്ചിരുന്ന മഴയുമായി താരതമ്യം ചെയ്യാൻ കഴിയുന്നതല്ല. തൈകൾ നടുന്നതിനും വളപ്രയോഗം നടത്തുന്നതിനും അനുയോജ്യമായ കാലാവസ്ഥയല്ല ഇപ്പോഴുള്ളതെന്നാണ് കർഷകർ പറയുന്നത് .
തന്നാണ്ട് കൃഷികളായ ഏത്തവാഴ, മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, തുടങ്ങിയ കൃഷികൾക്ക് ശക്തമായ മഴയുടെ ആവശ്യമില്ല. എന്നാൽ തെങ്ങിൻതൈകൾ, കുരുമുളക് ചെടികൾ, കവുങ്ങിൻ തൈകൾ റബ്ബർതൈകൾ തുടങ്ങിയവയ്ക്ക് നല്ല മഴ തന്നെ ലഭിക്കണം. മഞ്ഞളിപ്പ് രോഗവും കൂമ്പ് കുറുകൽ രോഗവും നിമിത്തം മലയോരത്തെ കവുങ്ങുകൾ ഏതാണ്ട് പൂർണ്ണമായും നശിച്ചിരുന്നു. എന്നാൽ അടക്കയ്ക്ക് മോശമല്ലാത്ത വില കിട്ടിത്തുടങ്ങിയതോടെ മലയോരത്ത് വീണ്ടും കവുങ്ങ് കൃഷിയിലേക്ക് കൂടുതൽ ആളുകൾ തിരിഞ്ഞിട്ടുണ്ട്. ഇത് മുൻകൂട്ടി കണ്ട് തൈകൾ ഉത്പാദിപ്പിച്ച നഴ്സറികൾക്ക് പക്ഷെ മഴ വൈകുന്നത് കനത്ത തിരിച്ചടിയായി.
റബ്ബറിനെ കൈവിടുന്നു
മുൻകാലങ്ങളിൽ റബ്ബർ കൃഷിയ്ക്ക് വേണ്ടി മറ്റു വിളകൾ ഉപേക്ഷിച്ചവരാണ് ഭൂരിഭാഗം മലയോരകർഷകരും.എന്നാൽ ഇവരിൽ വലിയൊരു വിഭാഗം റീപ്ളാന്റേഷന് തയ്യാറായിട്ടില്ല. റബ്ബർ തൈകൾ ഉത്പാദിപ്പിച്ച നഴ്സറികളിൽ പലതും ഇതുമൂലം കടുത്ത നഷ്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ്, നടുവിൽ, തുടങ്ങിയ പഞ്ചായത്തുകളിലായി ഇരുപതിലധികം കാർഷികനഴ്സറികൾ മുൻപുണ്ടായിരുന്നു.എന്നാൽ നിലവിൽ നാമമാത്രമാണ് ഇവയുടെ പ്രവർത്തനം.
രോഗങ്ങളിൽ കുടുങ്ങി റബ്ബർ
ജൂൺ ജൂലായി മാസങ്ങളിൽ കുമിൾരോഗമായ ഇലകൊഴിച്ചിൽ വരുന്നതാണ് റബ്ബർകർഷകർ നിലവിൽ അനുഭവിക്കുന്ന വലിയ പ്രശ്നം. ഇളം കൂമ്പുകളും തളിരിലകളും അഴുകിപ്പോകുന്ന കൂമ്പു ചീയൽ,
തായ്തടി, ശിഖരങ്ങൾ, കവര ഭാഗങ്ങൾ എന്നിവിടങ്ങളിലെ പട്ടയെ ബാധിക്കുന്ന
ചീക്ക് അഥവാ പിങ്ക് രോഗം, ടാപ്പ്‌ചെയ്യുന്ന മരങ്ങളുടെ വെട്ടുപട്ടയിൽ ഉണ്ടാകുന്ന കുമിൾരോഗമായ പട്ടചീയൽ എന്നിവയാണ് മലയോരത്തെ റബ്ബർ കൃഷിയെ കൂപ്പുകുത്തിച്ചത്. ഇതുകൊണ്ടുതന്നെ ഉത്പാദിപ്പിച്ച റബ്ബർതൈകൾ വിറ്റഴിക്കാൻ കഴിയാതെ നഴ്സറികൾ ദയനീയ കാഴ്ചയായി മാറുകയാണിപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |