കണ്ണൂർ: ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരുന്ന ട്രോളിംഗ് നിരോധനത്തോട് സഹകരിച്ച് ജില്ലയിൽ നിന്ന്. തിരിച്ച എല്ലാ ബോട്ടുകളും അഴീക്കൽ, ആയിക്കര, പുതിയങ്ങാടി, തലായി ഹാർബറുകളിൽ തിരിച്ചെത്തി. തീരത്തുണ്ടായിരുന്ന ഇരുന്നൂറോളം കർണാടക ബോട്ടുകൾ ഇന്നലെ തീരം വിട്ടു. ഏതാനും നാടൻ ബോട്ടുകൾ അഴീക്കൽ ജെട്ടിയിലുണ്ട്. അൻപത്തിരണ്ട് ദിവസത്തേക്കുള്ള നിരോധനം ജൂലായ് 31 ന് അവസാനിക്കും . ട്രോളിംഗ് നിരോധനകാലയളവ് തീരങ്ങൾക്ക് വറുതിയുടെ നാളുകളാണ്.സർക്കാരിന്റെ സൗജന്യ റേഷൻ മാത്രമാണ് ആകെയുള്ള ആശ്വാസം.
മത്സ്യങ്ങളുടെ ലഭ്യത വലിയ തോതിൽ കുറഞ്ഞതോടെ ട്രോളിംഗിന് മുൻപേ തന്നെ പല ബോട്ടുകളും കയറ്റിയിട്ടിരിക്കുകയാണ്. മത്സ്യലഭ്യത മുൻവർഷത്തേതിൽ നിന്ന് 60 ശതമാനം കുറവാണെന്ന് ബോട്ടുടമകൾ പറയുന്നു.കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് പ്രധാന കാരണം.
ഒരു വർഷം ഒരു ബോട്ടിന് ക്ഷേമനിധിയിൽ ആറായിരം രൂപയും ലൈസൻസ് ഇനത്തിൽ രണ്ടായിരം രൂപയും അധികമായി സർക്കാരിലേക്ക് അടക്കണം. എന്നാൽ വറുതി കാലത്ത് അർഹിക്കുന്ന പരിഗണന സർക്കാർ നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്.കൊവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച രണ്ടായിരം രൂപ പലർക്കും കിട്ടിയിട്ടെന്നും പരാതിയുണ്ട്. ആയിരത്തിയിരുന്നൂറോളം പരമ്പാഗത വള്ളങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനം നടത്തുന്നത്. ഇവയിൽ 250ന് ഓളം ട്രോളിംഗ് ബോട്ടുകളാണ്.
ഫിഷറീസിന്റെ കർശ്ശന നിർദേശം
ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതോടെ കടലിൽ പരിശോധന കർശനമാക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന ഇതര സംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനത്തിന് മുമ്പായി കേരള തീരം വിട്ടുപോകണം. ട്രോളിംഗ് നിരോധനം തുടങ്ങുന്ന ദിവസം അർദ്ധരാത്രി 12ന് മുമ്പായി എല്ലാ യന്ത്റവത്കൃതയാനങ്ങളും ഹാർബറുകളിൽ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലായ് 31 അർദ്ധരാത്രി 12ന് ശേഷം മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടുവാൻ പാടുളളുവെന്നും അധികൃതർ പറഞ്ഞു.
ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി കടലിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിന് അഴീക്കൽ ,തലായി എന്നിവിടങ്ങളിൽ രണ്ട് ബോട്ടുകൾ സജ്ജമായി.ഫിഷറീസ് മറൈൻ എൻഫോർസ്മെന്റും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.കർണ്ണാടക ബോട്ടുകൾ ഭൂരിഭാഗവും തീരം വിട്ട് പോയിട്ടുണ്ട്.ചെറു മീൻ പിടിത്തവും രാത്രി കാലങ്ങളിൽ ലൈറ്റ് ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതുമെല്ലാം കർശ്ശനമായി നിരീക്ഷിക്കും.
ആർ.ജുഗുനു ,അസി.ഡയറക്ടർ ഫിഷറീസ് ,കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |