മട്ടന്നൂർ:സംസ്ഥാനത്തെ മറ്റ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് വേറിട്ട് നടക്കുന്ന മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് ആഗസ്റ്റ് അവസാനവാരത്തിലുണ്ടാകും. 2017ൽ അധികാരമേറ്റ നഗരസഭാ ഭരണസമിതിയുടെ കാലാവധി സെപ്തംബർ 10നാണ് അവസാനിക്കുന്നത്. അതിനു മുമ്പായി തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിവരുന്നത്.
1991ലാണ് മട്ടന്നൂരിനെ ആദ്യം നഗരസഭയായി ഉയർത്തിയത്. എന്നാൽ അതേ വർഷം ഭരണം മാറി വന്ന യു.ഡി.എഫ്. സർക്കാർ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി മാറ്റി. ഇതിനെതിരെ എൽ.ഡി.എഫ്. ഹൈക്കോടതിയെ സമീപിച്ചു. 1992ൽ മട്ടന്നൂരിന് നഗരസഭാ പദവി തിരിച്ചുനൽകുകയായിരുന്നു. ജീവനക്കാരുടെ അഭാവവും മറ്റും മൂലം വർഷങ്ങളോളം നഗരസഭയായി പ്രവർത്തിച്ചിരുന്നില്ല. സ്‌പെഷ്യൽ ഓഫീസറുടെ കീഴിലായിരുന്നു ഭരണം .1997ലാണ് പിന്നീട് തിരഞ്ഞെടുപ്പ് നടന്നത്. തുടക്കം തൊട്ട് മറ്റ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് അന്നുമുതൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആദ്യം തൊട്ട് എൽ.ഡി.എഫാണ് മട്ടന്നൂർ നഗരസഭ ഭരിക്കുന്നത്. 2017ൽ തിരഞ്ഞെടുപ്പിൽ 35 സീറ്റുകളിൽ ഇരുപത്തിയെട്ടും നേടിയാണ് അനിതാ വേണു അദ്ധ്യക്ഷയായ എൽ.ഡി.എഫ്. കൗൺസിൽ ഭരണത്തിലെത്തിയത്. ഏഴു സീറ്റ് മാത്രമാണ് അന്ന് യു.ഡി.എഫിന് നേടാനായത്. 2012ൽ നടന്ന തിരഞ്ഞെടുപ്പിൽ 34 സീറ്റിൽ ഇരുപതിൽ എൽ.ഡി.എഫും. പതിനാലിൽ യു.ഡി.എഫും വിജയിച്ചിരുന്നു.
ആധിപത്യം തുടരാൻ എൽ.ഡി.എഫ്
മട്ടന്നൂരിൽ ആധിപത്യം തുടരാൻ എൽ.ഡി.എഫ്. ശ്രമിക്കുമ്പോൾ അട്ടിമറി ജയം നേടാനാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നത്. യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി 23ന് ഉച്ചയ്ക്ക് 2.30 ന് മട്ടന്നൂർ കോ ഒപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നേതൃ കൺവൻഷൻ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം മട്ടന്നൂരിലെത്തിയ എൽ. ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ എൽ.ഡി എഫിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ബി.ജെ.പിയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
കക്ഷിനില
ആകെ ഡിവിഷൻ 35
എൽ.ഡി.എഫ് 28
സി.പി.എം 23
സി.പി.ഐ 1
ഐ.എൻ.എൽ 1
സി.എം.പി 1
ജനതാദൾ 1
എൽ.ഡി.എഫ് സ്വതന്ത്രൻ 1
യു.ഡി.എഫ് 7
കോൺഗ്രസ് 4
മുസ്ലിം ലീഗ് 3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |