കണ്ണപുരം:അഞ്ചു വർഷങ്ങൾ കൊണ്ട് ചെമ്മീൻ കൃഷി ലാഭത്തിലേക്ക് കുതിച്ചുകയറി. കൂടുതൽ ലാഭങ്ങൾക്കും നേട്ടങ്ങൾക്കുമായി ചെമ്മീൻ കണ്ടി 1975ൽ ലേലത്തിൽ വെയ്ക്കുകയും പദ്ധതി പ്രകാരം ലേലത്തിൽ കിട്ടുന്ന തുകയുടെ 40ശതമാനം വീതം പഞ്ചായത്തിനും കർഷകസമിതിക്കും ഇരുപതു ശതമാനം തുരുത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനും ധാരണയായതാണ്.
ആദ്യ ചെമ്മീൻ കണ്ടി ലേലത്തിൽ 1,39,200 രൂപയാണ് ലഭിച്ചത്. എൺപതുശതമാനം തുക പഞ്ചായത്തും കർഷകസമിതിയും പരസ്പരം വീതിച്ചെടുത്തെങ്കിലും തുരുത്തിന്റെ വികസനത്തിന് വിനിയോഗിക്കാനുള്ള ഇരുപതു ശതമാനം തുരുത്തിന്റെ വികസനത്തിനായി ഇന്നുവരെ എത്തിയിട്ടില്ല.
രണ്ടുവർഷംമുമ്പ് കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് നിലവിലുണ്ടായിരുന്ന ചെമ്മീൻകണ്ടി കോൺക്രീറ്റ് ചെയ്യുകയും ചിറ വികസിപ്പിച്ച് മൂന്ന് മീറ്റർ റോഡ് നിർമ്മിക്കുകയും ചെയ്തു . എന്നാൽ, പദ്ധതിപ്രകാരം 700 മീറ്റർ ദൂരത്തിൽ ഒരു ഭാഗത്ത് മാത്രമായി കരിങ്കൽകെട്ട് ഒതുക്കി. അരിക് കെട്ടിയതിന് തുല്യമായി മണ്ണിടാത്തതിനാൽ ചെറിയ മഴ പെയ്താൽ തന്നെ ചെളി നിറയും. എഴുന്നൂറ് മീറ്റർ കെട്ടിന് ശേഷം ഏകദേശം 500 മീറ്റർ ദൂരത്തേക്ക് റോഡ് ഒരുക്കിയത് നാട്ടുകാരുടെ പരിശ്രമം കൊണ്ടാണ് . ആയിരത്തി ഇരുന്നൂറ് മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയാൽ മാത്രമെ ഇവിടുത്തുകാർ അനുഭവിക്കുന്ന യാത്രാദുരിതത്തിന് ചെറിയ തോതിലെങ്കിലും പരിഹാരമാകു.
കുട്ടികൾ മടങ്ങിയെത്തുന്നതും കാത്ത്
മുള്ളൂൽ പുഴ കടന്നുള്ള എൽ.പി. സ്‌കൂളും നാലു കിലോമീറ്റർ മാറിയുള്ള ചെറുകുന്ന് ഹൈസ്‌കൂളുമാണ് വിദ്യാർത്ഥികളുടെ ഏക ആശ്രയം. വരമ്പും പുഴയും കടന്നുപോകുന്ന കുട്ടികൾ മടങ്ങിയെത്തുന്നതുവരെ അമ്മമാർ ആധി പൂണ്ടാണ് വീട്ടിൽ കഴിയുന്നത്. നിരവധി വെല്ലുവിളികളാണ് കാവുങ്കൽ തുരുത്തുകാർ നേരിടുന്നത്. വിദ്യാഭ്യാസം, ആശുപത്രി,ഗതാഗതം എന്നിവയെല്ലാം ദൂരെയാണ്
തുരുത്തിൽ നിന്ന് വഴിയിലേക്ക് എത്തണമെങ്കിൽ ഒരു കിലോമീറ്ററോളം നടക്കണം. തുരുത്തിലേക്ക് വാഹനസൗകര്യം ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ കുട്ടികളെയും കൂട്ടി ആശുപത്രിയലേക്ക് പോകുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അധികാരികൾക്ക് നിരവധി പരാതികൾ കൊടുത്തിട്ടും ഇതുവരെയും ഒരു നടപടി ഉണ്ടായിട്ടില്ല- ടി. നളിനി(പ്രദേശവാസിയായ വീട്ടമ്മ) .
'( തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |