കതിരൂർ: പൊന്ന്യം നേന്ത്രക്കുലയെ ലോക വിപണിയിൽ അടയാളപ്പെടുത്താനുള്ള ശ്രമത്തിന് അന്തർദേശീയ ഫലവർഗദിനത്തിൽ തുടക്കം. ഭൗമസൂചികാ പദവിക്കായി പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ കതിരൂർ പഞ്ചായത്ത് കാർഷിക സെമിനാർ സംഘടിപ്പിച്ചു.
ഭൗമസൂചിക പദവി ലഭിക്കുക എളുപ്പമല്ലെന്നും കടമ്പകൾ പലതുണ്ടെന്നും സെമിനാറിൽ വിഷയം അവതരിപ്പിച്ച പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി വനജ പറഞ്ഞു. കൃത്യമായ പഠനം നടത്തി ഉൽപ്പന്നത്തിന്റെ ഗുണനിലവാരം തിട്ടപ്പെടുത്തിയാൽ മാത്രമേ പദവിക്കായി പേറ്റന്റ് സെല്ലിൽ അപേക്ഷിക്കാനാവൂ.
നേന്ത്രന്റെ ചരിത്ര പശ്ചാത്തലവും കണ്ടെത്തണം. ഇതിനായി കാർഷിക സൊസൈറ്റി രൂപീകരിക്കുക എന്നതാണ് ആദ്യപടിയെന്നും വനജ പറഞ്ഞു. സെമിനാർ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ ഉദ്ഘാടനംചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.സനിൽ അദ്ധ്യക്ഷത വഹിച്ചു. പൊന്ന്യം വാഴ കർഷക സംഘത്തിന്റെ കൂടി സഹകരണത്തോടെയായിരുന്നു സെമിനാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |