കണ്ണൂർ:കൃത്യമായി വാക്സിനെടുത്തിട്ടും പാലക്കാട് വളർത്തുനായയുടെ കടിയേറ്റ വിദ്യാർത്ഥി പേ വിഷബാധ മൂലം മരിച്ചതോടെ നാട് ഭീതിയിൽ. മുക്കിലും മൂലയിലും തെരുവു നായകൾ അലഞ്ഞ് നടക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ .കടവരാന്തകളിലും റോഡരികിലുമെല്ലാം ഇവ കൂട്ടത്തോടെയുള്ള വിഹരിക്കുകയാണ്.
തെരുവു നായകളെ വന്ധ്യംകരിക്കാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി നിലവിൽ കാര്യക്ഷമമല്ല.കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലും കാൾടെക്സ് പരിസരത്തുംറെയിൽവെ സ്റ്റേഷൻ പരിസരത്തും പൊലീസ് മൈതാനിയിലും സ്റ്റേഡിയത്തിന് സമീപവുമെല്ലാം തെരുവുനായകളുടെ വൻകൂട്ടങ്ങളുണ്ട്.പയ്യാമ്പലം ബീച്ചും തെരുവു നായകളുടെ പ്രധാനകേന്ദ്രമാണ്.
വിദ്യാർത്ഥികൾക്കുൾപ്പെടെ ഇവ ഭീഷണിയായിട്ടുണ്ട്. പൊതുജനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവുനായകൾ കൂട്ടം കൂടുന്നതിന് പ്രധാന കാരണം. തെരുവു നായകളെ ഭയന്ന് പ്രഭാതസവാരി നിർത്തിവച്ചവർ നിരവധിയാണ് നഗരത്തിൽ. ഇരുചക്രവാഹനങ്ങളെ അപകടത്തിലാക്കുന്നതും പതിവാണ്.
തുടക്കത്തിലെ ആവേശം കെട്ട് എ.ബി.സി
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന എ.ബി.സി പദ്ധതിക്ക് ആദ്യമുണ്ടായ ആവേശം ഇപ്പോഴില്ല.
തെരുവുനായ്ക്കളെ പ്രത്യേകം തയ്യാറാക്കിയ ശസ്ത്രക്രിയാ കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരിച്ച ശേഷം പിടികൂടിയ സ്ഥലത്തു തന്നെ തിരിച്ചു വിടുന്നതായിരുന്നു പദ്ധതി.
വന്ധ്യംകരണം നടത്തിയ നായ്ക്കളെ തിരിച്ചറിയാനായി ഇവയുടെ ഇടത് ചെവിയിൽ സ്റ്റാർ ആകൃതിയിൽ സ്റ്റാമ്പ് ചെയ്തിട്ടുണ്ടാകും.എന്നാൽ ഇത്രയേറെ നായ്ക്കളെ പിടിച്ച് ശാസ്ത്രക്രിയ നടത്തുകയെന്ന് പ്രായോഗികമല്ല.
വാക്സിൻ, സീറം ക്ഷാമവും
ജൂൺ മാസത്തിൽ ജില്ലാ ആശുപത്രിയിൽ മാത്രം 170 പേർക്ക് വാക്സിനെടുത്തിട്ടുണ്ട്.50 പേർക്ക് 65 വയൽ വരെ സീറവും ഒരു ദിവസം മാത്രം നൽകേണ്ടി വന്നിട്ടുണ്ട്.കടിയേറ്റ ആളുകളുടെ എണ്ണം കൂടുന്നത് വാക്സിനും സീറത്തിനുമെല്ലാം ക്ഷാമവും നേരിട്ടേക്കാം.പൂച്ച,കുറുക്കൻ,കീരി എന്നിവയുടെ കടിയേറ്റവരും പെടുന്നനെ ചത്ത പശു,ആട് എന്നിവയുടെ പാൽ ഉപയോഗിച്ചവരുമെല്ലാം വാക്സിൻ സ്വീകരിക്കാൻ എത്തുന്നുണ്ട്.
തെരുവുനായയുടെ കടിയേറ്റത് (കണ്ണൂർ)
ഈ വർഷം 5883
ജൂണിൽ 1065
പോയ വർഷം 7927
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |