തലശേരി: കാഴ്ച ആസ്വദിക്കാനാണ് കടൽപ്പാലത്തിൽപ്പോയതെന്ന് തലശേരിയിൽ പൊലീസ് അതിക്രമത്തിനിരയായ പാലയാട് മേലൂർ പാവനത്തിൽ പ്രത്യൂഷും ഭാര്യ പിണറായി എരുവട്ടി സ്വദേശി മേഘയും. എസ്.ഐയെ മർദ്ദിച്ചിട്ടില്ലെന്നും പ്രത്യൂഷ് പറഞ്ഞു. എന്നാൽ പൊലീസിനെതിരെ പരാതി പറയുന്നത് ഇപ്പോഴത്തെ ട്രെൻഡാണെന്നാണ് ആരോപണ വിധേയനായ തലശേരി എസ്.ഐ ആർ. ബിജുവിന്റെ പക്ഷം.
സംഭവത്തെക്കുറിച്ച് പ്രത്യൂഷും മേഘയും പറയുന്നതിങ്ങനെ. 'രാത്രി പതിനൊന്നരയോടെ തലശേരി ടൗണിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടാണ് കടൽപ്പാലത്തിലെത്തിയത്. അവിടെ നിൽക്കാൻ പാടില്ലെന്ന് എസ്.ഐ പറഞ്ഞപ്പോൾ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നറിയാനാണ് എന്തെങ്കിലും നിർദ്ദേശമുണ്ടോ എന്ന് തിരിച്ചുചോദിച്ചത്. അത് എസ്.ഐയെ പ്രകോപിപ്പിച്ചിരിക്കണം. വാഹനത്തിന്റെ രേഖകൾ കരുതിയിരുന്നില്ല. വാഹനം ഭാര്യയുടെ പേരിലാണെന്ന് പൊലീസ് ഫോണിലൂടെ മനസിലാക്കിയിരുന്നു. പിഴ അടയ്‌ക്കാൻ തങ്ങൾ തയ്യാറായിരുന്നു. വാഹനത്തിന്റെ രേഖകൾ പിറ്റേദിവസം സ്റ്റേഷനിലെത്തിക്കാമെന്ന് പറഞ്ഞെങ്കിലും പിടിച്ചുവലിച്ചു കൊണ്ടുപോയി. വാഹനത്തിൽ കയറ്റി കൊണ്ടുപോയശേഷം സി.സി ടി.വി കാമറയില്ലാത്ത സ്ഥലങ്ങളിൽ വച്ചാണ് പൊലീസ് മർദ്ദിച്ചത്".
ഭീഷണിപ്പെടുത്തിയെന്ന് മേഘ
പ്രത്യൂഷിനെ ജയിലിലടച്ചശേഷം തനിക്കെതിരെ ഭീഷണിയുണ്ടായെന്ന് ഭാര്യ മേഘ പറഞ്ഞു. ജയിലിൽ പ്രത്യൂഷിന് വസ്ത്രങ്ങളും മറ്റും കൊണ്ടുപോയപ്പോൾ അടുത്ത ഇന്റർവ്യൂ കൂടി കൊടുത്തിട്ടാകാമെന്നാണ് പൊലീസ് പറഞ്ഞത്. നടന്ന കാര്യങ്ങളെക്കുറിച്ച് എ.എസ്.പിക്ക് മൊഴി നൽകിയിട്ടുണ്ടെന്നും മേഘ പറഞ്ഞു.
സ്ഥലത്ത് നിന്ന് മാറാനാണ് പറഞ്ഞതെന്ന് എസ്.ഐ
ദമ്പതികൾ നിന്ന സ്ഥലം കഞ്ചാവ്, എം.ഡി.എം.എ വിൽക്കുന്നവരുടെ കേന്ദ്രമാണെന്നും അവിടെ നിന്ന് മാറണമെന്നുമാണ് പറഞ്ഞതെന്നാണ് എസ്.ഐയുടെ പക്ഷം. ചോദിച്ചപ്പോൾ വിലാസം പറയാൻ തയ്യാറായില്ല. വാഹനത്തിന്റെ രേഖകൾ പരിശോധിക്കാൻ പൊലീസിന് അധികാരമുണ്ട്. തലശേരി കടൽപ്പാലത്തിനടുത്ത് പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്നു പറഞ്ഞില്ല. കടൽക്ഷോഭമുള്ളതിനാൽ അന്ന് സന്ദർശകർക്ക് നിയന്ത്രണമുണ്ടായിരുന്നു. ദമ്പതികളാണ് പൊലീസിനെ അക്രമിച്ചതെന്നും എസ്.ഐ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |