പഴയങ്ങാടി:നെരുവമ്പ്രത്തെ റോഡുകളിലും അതിയടത്തെ നാട്ടിടവഴികളിലും പുലികൾ ഇറങ്ങി.ഓണാഘോഷത്തോടനുബന്ധിച്ച് അതിയടം ഫ്രണ്ട്സ് ആണ് പുലിക്കളിയുമായി ഇറങ്ങിയത്. കാസർകോട് കോട്ടിക്കുളം ആദിശക്തി പുലിക്കളി സംഘവും നാട്ടിലെ കലാകാരന്മാർ ഉൾപ്പെടെ ഇരുപത്തിരണ്ടോളം പുലികളാണ് ഓണാഘോഷത്തെ പൊലിപ്പിക്കാൻ ഇറങ്ങിയത്.
അടുത്തില കെ.പി.ഗോപി പണിക്കരുടെ നേതൃത്വത്തിലുള്ള വാദ്യ സംഘവും പുലിക്കളിക്ക് കൊഴുപ്പേകി. ബിജു ഏഴോത്തായിരുന്നു ചമയങ്ങൾ ഒരുക്കിയത്. അതിയടം മുച്ചിലോട്ടുകാവ് കുളത്തിന് സമീപത്ത് നിന്ന് തുടങ്ങി പാലോട്ടുകാവ് പരിസരം ,മാടപ്പുറം , വീരഞ്ചിറ ,നെരുവമ്പ്രം എന്നിവിടങ്ങളിലൂടെ ചുറ്റിയാണ് അതിയടം ഇ.എം.എസ് വായനശാലയിലെ സമാപന കേന്ദ്രത്തിൽ എത്തിയത്. മാവേലിയുടെയും വാമനന്റെയും ദൃശ്യങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. ഓണപ്പായസവും വിതരണം ചെയ്തു.
സമാപന പരിപാടികൾ ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് കാലത്ത് സ്തുത്യർഹമായ സേവനം നൽകിയ ക്രൈംബ്രാഞ്ച് എസ്.ഐ. കെ.ഷാജുവിനെയും ,എഴുത്തുകാരി താര അതിയടത്തെയും കണ്ണൂർ കലാവേദി അനുമോദിച്ചു. പഴയങ്ങാടി എസ്.ഐ. രൂപ മധുസൂദനൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ.എം.മുകുന്ദൻ നമ്പ്യാർ, കെ.ഭാഗ്യനാഥൻ, ടി.വി.പത്മനാഭൻ എന്നിവർ സംസാരിച്ചു .കെ.കെ.വി മനോജ് സ്വാഗതവും സി സി മനോഹരൻ നന്ദിയും പറഞ്ഞു. കരോക്കെ ഗാനമേളയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |