പാനൂർ: സംസ്ഥാന, ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയിൽ നിന്നു രാജിവച്ചവരെ അനുനയിപ്പിക്കാൻ സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും നടത്തിയ ശ്രമങ്ങൾ വിജയം കാണാത്ത സാഹചര്യത്തിൽ ദേശീയ നേതൃത്വം ഇടപെട്ടേക്കും.
മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള, വൈസ് പ്രസിഡന്റുമാരായ പി.പി.എ സലാം, കാട്ടൂർ മഹമൂദ്, ജനറൽ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ്, സെക്രട്ടറിമാരായ ടി.കെ ഹനീഫ, സി.പി റഫീഖ്, ജില്ലാ കമ്മിറ്റിയംഗവും പാനൂർ നഗരസഭാ ചെയർമാനുമായ വി. നാസർ എന്നിവരാണ് സംസ്ഥാന കമ്മിറ്റിക്ക് രാജിക്കത്ത് നൽകിയത്. മാസങ്ങളായി മണ്ഡലം കമ്മിറ്റിയും ജില്ലാ, സംസ്ഥാന നേതൃത്വവും തമ്മിൽ രൂക്ഷമായ തർക്കം നിലനിൽക്കുകയാണ്. മണ്ഡലത്തിലെ വിമത നേതാക്കളുമായി നേതൃത്വം നല്ല ബന്ധം പുലർത്തുകയും ഔദ്യോഗിക പക്ഷത്തെ അവഗണിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പറയുന്നു.
ലീഗിലെ ഒരു വിഭാഗത്തിന്റെ അധീനതയിലുള്ള കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ വെള്ളിയാഴ്ച നടന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങളും എം.കെ മുനീർ എം.എൽ.എയും പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ മണ്ഡലത്തിലെ ഔദ്യോഗിക പക്ഷത്തിന്റെ ഒരാളെ പോലും പങ്കെടുപ്പിച്ചില്ല. ഇതോടെയാണ് ഭാരവാഹികൾ കൂട്ടരാജിക്ക് നിർബന്ധിതമായത്.
മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ളയും എതിർചേരിയിലുള്ള ഗൾഫ് വ്യവസായിയും തമ്മിൽ ഏറെനാളായി കൂത്തുപറമ്പിൽ രണ്ടുതട്ടിലായിരുന്നു. അതേസമയം, ലീഗിന് ഏറെ വേരോട്ടമുള്ള കൂത്തുപറമ്പ് മണ്ഡലത്തിൽ ജീവകാരുണ്യമേഖലയിൽ അടക്കം സജീവമായ പൊട്ടങ്കണ്ടി അബ്ദുള്ള അടക്കമുള്ളവരുടെ രാജി ഗൗരവത്തോടെയാണ് സംസ്ഥാന നേതൃത്വം കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |