കണ്ണൂർ: അധികാരത്തിന്റെ ചമയങ്ങളണിയാതെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ സതീശൻ പാച്ചേനിക്ക് മഹാരഥൻമാർ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്തെ മണൽപരപ്പിൽ നിത്യനിദ്ര. കണ്ണൂർ ഡി.സി.സി ഓഫിസിലേക്കുള്ള പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടേയും ഒഴുക്ക് ചെറുപ്രായത്തിൽ തന്നെ എത്രത്തോളം സ്വാധീനം ചെലുത്തിയ നേതാവാണ് സതീശൻ പാച്ചേനിയെന്നതിന്റെ വിളംബരമായിരുന്നു.
പാച്ചേനിയുടെ മൃതദേഹം ചിതയിലെടുക്കുമ്പോൾ മുദ്രാവാക്യം അതിന്റെ ഉച്ഛസ്ഥായിലെത്തി. കണ്ണൂർ ഡി.സി.സി ഓഫിസിൽ പൊതുദർശനത്തിന് വെച്ച തന്റെ പിതാവിന്റെ മൃതദേഹം നോക്കി മകൻ ജവഹർ പൊട്ടിക്കരഞ്ഞപ്പോൾ സമാശ്വസിപ്പിക്കാൻ ആർക്കുമാകുമായിരുന്നില്ല. സഹോദരൻ സുരേഷ് അന്ത്യചുംബനമർപ്പിച്ചപ്പോഴും സമാനമായ അവസ്ഥയായിരുന്നു. ബന്ധുക്കളുടെയും പാർട്ടി പ്രവർത്തകരുടെയും വിതുമ്പലുകളും പൊട്ടിക്കരച്ചിലും വൈകാരികമുഹൂർത്തം തന്നെ സൃഷ്ടിച്ചു. പ്രിയസഹപ്രവർത്തകന്റെ അപ്രതീക്ഷിത വേർപാട് ഉൾക്കൊള്ളാൻ കഴിയാത്ത അവശ്വസനീയഭാവം കോൺഗ്രസ് നേതാക്കളുടെയും മുഖത്തുണ്ടായിരുന്നു. ചടുലമായും സുതാര്യമായും പ്രവർത്തിച്ചിരുന്ന ഒരു നേതാവിന്റെ വിയോഗം പാർട്ടിക്ക് എത്ര വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്ന് വിളിച്ചുപറയുന്നതായിരുന്നു അവരുടെ മുഖഭാവങ്ങൾ.
അനുശോചനയോഗം ചേർന്നു
കണ്ണൂർ: സതീശൻ പാച്ചേനിയുടെ ദേഹവിയോഗത്തിൽ അനുശോചിച്ച് പയ്യാമ്പലത്ത് അനുശോചനയോഗം ചേർന്നു.ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ് ,ജെബി മേത്തർ ,കണ്ണൂർ മേയർ ടി.ഒ മോഹനൻ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി കെ.പി മോഹനൻ,അഡ്വ. സജീവ് ജോസഫ് , സി.പി.എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ, മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി,ബി.ജെ.പി നേതാവ് കെ.രഞ്ജിത്ത്,, സി.പി.ഐ ജില്ലാസെക്രട്ടറി സി.പി സന്തോഷ് കുമാർ,സി.എം.പി പോളിറ്റ്ബ്യൂറോ അംഗം സി.എ അജീർ,ജെയിംസ് പന്യമാക്കൽ, ഇല്ലിക്കൽ അഗസ്തി, ജോയ്സ് പുത്തൻപുര, എ.വി മധുസൂദനൻ, എം.പി മുരളി, താജുദ്ദീൻ മട്ടന്നൂർ, എ.ജെ.ജോസഫ്, വി.വി.ചന്ദ്രൻ, കെ.ധീരജ്, സി.കെ. സഹജൻ, പി.ടി മാത്യു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |