കാസർകോട് : മലയോര മേഖലകളിൽ പ്രത്യേകിച്ച് പട്ടികവർഗ മേഖലയിൽ റേഷൻ വിതരണം സുഗമമായി നടത്തുന്നതിനു സഞ്ചരിക്കുന്ന റേഷൻ കടകൾ മൂന്നു മാസത്തിനകം തുടങ്ങുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം എം.വിജയലക്ഷ്മി . പൊതുവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനു ലീഗൽ മെട്രോളജി വകുപ്പിന്റെയും നിവിൽ സപ്ലൈസ് വകുപ്പിന്റേയും നേതൃത്വത്തിൽ പരിശോധനകൾ നടത്തും. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്കെതിരെ നടപടി സ്വീകരിക്കും.ജില്ലാ ഭക്ഷ്യസുരക്ഷാ വിജിലൻസ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതിദരിദ്രർക്ക് റേഷൻ കാർഡുകൾ നൽകുന്നതിലുള്ള സാങ്കേതിത്വങ്ങൾ മാറ്റി സുഗമമായി റേഷൻകാർഡുകൾ വിതരണം ചെയ്യണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ സപ്ലൈ ഓഫിസർ എൻ.കെ.ഷാജിമോൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ, എഫ്.സി.ഐ മാനേജർ ശ്രീജ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.പി.ബാബു, എം.കുഞ്ഞമ്പു നമ്പ്യാർ, കൈപ്രത്ത് കൃഷ്ണൻ നായർ, രതീഷ് പുതിയപുരയിൽ, അഡ്വ.മാധവൻ മാലാങ്കാട്, ഇ.കെ.നസീമ, താലൂക്ക് സപ്ലൈ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു. എ.ഡി.എം എ.കെ. രമേന്ദ്രൻ സ്വാഗതവും ജില്ലാ സപ്ലൈ ഓഫിസ് സീനിയർ സൂപ്രണ്ട് കെ.വി.ദിനേശ് നന്ദിയും പറഞ്ഞു.
മറ്റ് തീരുമാനങ്ങൾ
ജില്ലയിൽ എല്ലാവർക്കും റേഷൻ കാർഡുകൾ ലഭ്യമാക്കും
വീട്ടുനമ്പർ അടക്കമുള്ള രേഖകൾ ഇല്ലാത്തവർക്കും റേഷൻ കാർഡുകൾ
അനധികൃത ബിപിഎൽ കാർഡ് തിരിച്ചെടുക്കും.
ഓപ്പറേഷൻ യെല്ലോശക്തമാക്കും.
മൂന്നു മാസത്തിലൊരിക്കൽ ഭക്ഷ്യസുരക്ഷാ വിജിലൻസ് കമ്മിറ്റിയോഗം
അഞ്ച് കെ.സ്റ്റോറുകൾ ഉടൻ
പൊതു വിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഹൊസ്ദുർഗ് താലൂക്കിൽ മൂന്നും വെള്ളരിക്കുണ്ട് താലൂക്കിൽ രണ്ടും കെസ്റ്റോറുകൾ ആരംഭിക്കുമെന്നും ഭക്ഷ്യകമ്മിഷൻ അറിയിച്ചു. റേഷൻ കടകളിൽ ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ ലഭിച്ചാൽ അത് നൽകുന്നത് നിർത്തിവച്ച് ക്വാളിറ്റി കൺട്രോൾ ഉദ്യോഗസ്ഥരെ അറിയിച്ച് പരിശോധനകൾ നടത്തണം. കോളനികളിൽ പട്ടിണിയിലായവരെ കണ്ടെത്തുന്നതിനു ജനമൈത്രി പോലീസ്, പട്ടിക വർഗ വകുപ്പ് എന്നിവരുമായി ചേർന്ന് പരിശോധനകൾ നടത്താനുള്ള നിർദേശം യോഗത്തിലുയർന്നു. ഉപയോഗ കാലാവധി കഴിയാറായ ആട്ട റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതായി യോഗത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |