കൂത്തുപറമ്പ്: ജന്മനാ സെലിബ്രൽ പൾസി എന്ന മാരക രോഗം ബാധിച്ച് ചക്രകസേരയിൽ ജീവിക്കുന്ന മുഹമ്മദ് ബിലാൽ മനസിൽ കൊണ്ടുനടന്ന ഒരു ആഗ്രഹം സാധിച്ചു. ചിറ്റാരിപ്പറമ്പ് ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ എസ്.പി.സിയുടെ പാസിംഗ് ഔട്ട് പരേഡിലാണ് ഈ എട്ടാംക്ളാസ് വിദ്യാർത്ഥി തന്റെ സ്വപ്നമായി കൊണ്ടുനടക്കുന്ന യൂണിഫോം അണിഞ്ഞത്.
ഏകദിന സ്പെഷ്യൽ കേഡറ്റ് എന്ന നിലയിലാണ് ബിലാൽ പരേഡിൽ പങ്കെടുത്തത്. സെറിബ്രൽ പൾസി ബാധിതർക്കായി ബി.ആർ.സി യിൽ ക്ലാസെടുക്കുന്ന കൂത്തുപറമ്പ് എസ്.ഐ വിനോദിനോട് കുട്ടി തന്നെയാണ് തന്റെ ആഗ്രഹം അറിയിച്ചത്. പരസഹായത്തോടെ മാത്രം ചലിക്കാൻ സാധിക്കുന്ന ബിലാലിന് എളുപ്പത്തിൽ നടക്കുന്ന ആഗ്രഹമായിരുന്നില്ല ഇത്. സ്ക്കൂളിലെ അദ്ധ്യാപകരോട് പറഞ്ഞെങ്കിലും ആദ്യം മുഖവിലയ്ക്കെടുത്തിരുന്നില്ല. തന്റെ കാര്യം മറന്നോയെന്ന് ആവർത്തിച്ചതോടെ സ്കൂളിലെ എസ്.പി.സി ചുമതലക്കാർക്ക് ബിലാലിന്റെ ആഗ്രഹത്തിന്റെ ആഴം ബോദ്ധ്യപ്പെട്ടു. ഒടുവിൽ എസ്.പി.സി ചുമതലയുള്ള അദ്ധ്യാപകരായ സജിനയും വി.ബാലകൃഷ്‌ണനും എസ്.ഐ വിനോദും ചേർന്ന് ബിലാലിന്റെ സ്വപ്നത്തിന് നിറമേകുകയായിരുന്നു. ഇവരുടെ പരിശ്രമത്തെ തുടർന്ന് എസ്.പി.സി സംസ്ഥാന നോഡൽ ഓഫീസർ മുഹമ്മദ് ഷാഫി പ്രത്യേക അനുമതി നൽകുകയായിരുന്നു.തലശ്ശേരി സബ്ബ് കളക്ടർ സന്ദീപ് കുമാർ മുഹമ്മദ് ബിലാലിന് സർട്ടിഫിക്കറ്റ് നൽകി. ഒന്നു മുതൽ അഞ്ച് വരെ ഉമ്മയുടെ സഹായത്തോടെ വട്ടോളി എൽ.പി സ്കൂളിൽ പോയിരുന്നെങ്കിലും ഏഴാംതരത്തിലെത്തിയപ്പോൾ കൊവിഡ് തടസമായി.സ്കൂളിലെത്തിയാൽ സഹപാഠികൾ ബിലാലിനായി എല്ലാ സൗകര്യങ്ങളും ഒരുക്കുമായിരുന്നു.
.ചിറ്റാരിപ്പറമ്പ് വട്ടോളി റോഡിലെ ടി .കെ ഹൌസിൽ അസീസിന്റെയും സഫീറയുടെയും മകനാണ് പതിമൂന്ന് വയസ്സുകാരനായ ബിലാൽ . റോഷൻ,ജുമാന,ഫർഹാൻ എന്നിവരാണ് ബിലാലിന്റെ സഹോദരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |