കാസർകോട് : മലബാറിലെ ക്ഷേത്ര സ്ഥാനികന്മാരുടെയും കോലധാരികളുടെയും പ്രതിമാസ വേതനം മുടങ്ങിയിട്ട് വർഷം ഒന്നു പിന്നിട്ടു. വിവിധതലങ്ങളിൽ ഇടപെടലുകൾ നടന്നിട്ടും ഇതുവരെ കുടിശ്ശിക നൽകാൻ ദേവസ്വം ബോർഡും സർക്കാരും തയ്യാറായിട്ടില്ല.
പ്രതിമാസ വേതനം 1400 രൂപയായി സംസ്ഥാന സർക്കാർ പെൻഷൻ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ സമയബന്ധിതമായി നൽകാത്തതിനാൽ ആചാരക്കാരും കോലധാരികളും വലിയ പ്രയാസം നേരിടുകയാണ്. ഇതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഈ മാസം ഏഴിന് കാസർകോട് കളക്ട്രേറ്റിന് മുൻപിൽ ഏകദിന ഉപവാസം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് രാജൻ പെരിയ, ജനറൽ സെക്രട്ടറി വി.വി.കുഞ്ഞിരാമൻ, കെ നാരായണൻ എന്നിവർ പങ്കെടുത്തു.
അപേക്ഷ സ്വീകരിക്കലും മുടങ്ങി
പ്രതിമാസ വേതനം നൽകുന്നതിനായി 2016ന് ശേഷം പുതിയ അപേക്ഷകൾ സ്വീകരിക്കാത്തത് കൊണ്ട് പുതുതായി ആചാരം കൊണ്ടവരും കോലാധാരികളും ദുരിതത്തിലാണ്. വേതനം 3000 രൂപയായി വർദ്ധിപ്പിക്കണമെന്നും ദേവസ്വ, ബോർഡിനും സർക്കാരിനും മുന്നിൽ ഉത്തരമലബാർ തീയ്യസമുദായ ക്ഷേത്രസംരക്ഷണസമിതി അടക്കമുള്ള സംഘടനകൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |