കാസർകോട്: കേരള-കർണാടക സർക്കാറുകളുടെ സംയുക്തസംരംഭമായി സഹകരണ മേഖലയിൽ മംഗലാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കാംപ്കൊയുടെ സുവർണ്ണ ജൂബിലി ആഘോഷം കർണ്ണാടക പുത്തൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. 11ന് ഉച്ചയ്ക്ക് രണ്ടിന് തെംകില വിവേകാനന്ദ സ്കൂൾ മൈതാനത്ത് നടക്കുന്ന പരിപാടിയിൽ സഹകാരികൾ ഉൾപ്പെടെ പ്രമുഖ വ്യക്തികൾ സംബന്ധിക്കും. കാംകോ അംഗങ്ങളുൾപ്പെടെ ഒരു ലക്ഷത്തോളം പേർ ആഘോഷ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുത്തുർ എം.ടി. റോഡിൽ ഒരേക്കർ സ്ഥലത്ത് സജ്ജമാക്കുന്ന കാംപ്കോ അഗ്രിമാളിന്റെ ശിലാസ്ഥാപനം, ഭദ്രാവതിയിൽ പുതുതായി പണിത കെട്ടിട ഉദ്ഘാടനം, വെളിച്ചെണ്ണ-കൽപ്പ വിപണിയിലിറക്കൽ എന്നിവ അദ്ദേഹം ഓൺലൈനായി നിർവഹിക്കും.
ആഘോഷ പരിപാടിയുടെ ഭാഗമായി 10 മുതൽ 12 വരെ പുത്തൂരിൽ കൃഷിയന്ത്രമേള സംഘടിപ്പിക്കും. കേന്ദ്രകൃഷി സഹമന്ത്രി ശോഭ കന്തലാജെ 10ന് രാവിലെ മേള ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി സാധാരണക്കാർക്കായി കുറഞ്ഞ ചെലവിൽ വീടുണ്ടാക്കാൻ ഉപകരിക്കുന്ന സാങ്കേതിക വിദ്യ- സ്വപ്ന ഭവന പദ്ധതി-സന്ദർശകർക്ക് പരിചയപ്പെടുത്തും. വിവിധ മേഖലയിലെ വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറുകളും ശില്പശാലകളും ഉണ്ടാകും. വിവിധ വിഭാഗങ്ങളിലായി 300 ഓളം വിൽപന ശാലകളും ഒരുക്കുക.
1973 ജൂലായ് 11ന് മംഗലാപുരം ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ ഈ സഹകരണ സ്ഥാപനത്തിന് ജീവവായു പകർന്നത് സഹകരണ രംഗത്തെ അതികായനായിരുന്ന വാരണാസി സുബ്രായഭട്ടാണ്. കാംപ്കോയുടെ പുത്തൂരിലെ ചോക്ലേറ്റ് ഫാക്ടറി 1986ൽ അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗാണ് ഉദ്ഘാടനം ചെയ്തത്. വാർത്ത സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് എസ്.എൻ ഖണ്ഡിഗെ, ബി. ജയറാം സരളായ, ഡോ. ജയപ്രകാശ് നാരായണ, കെ. രാധാകൃഷ്ണൻ, രവി കൃഷ്ണ ഡി. കല്ലാജെ, സതീശ് കോങ്ങോട്ട്, കെ. അജിത്, ജി. ഗിരീഷ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |