കാസർകോട്: വർഷങ്ങൾക്കു മുമ്പ് കാണാതായ പിതാവിനെ കണ്ടെത്തിയ മകൻ ഓർമ്മകളുടെ നൊമ്പരങ്ങളോടെ ചേർത്തുവിളിച്ചപ്പോൾ അതുവരെ അറിയില്ലെന്ന് പറഞ്ഞു പിടിച്ചുനിന്ന ഉപ്പ പൊട്ടിക്കരഞ്ഞു. കാസർകോട് പൊലീസുകാരുടെ മുമ്പിൽ ദയാവായ്പ്പിന് വേണ്ടി പ്രത്യക്ഷപ്പെട്ട ജോസഫ് മൊയ്തീനാകുന്ന കാഴ്ചയ്ക്ക് അമ്പലത്തറ സ്നേഹാലയം ഇന്നലെ സാക്ഷ്യം വഹിച്ചു.
ജോസഫ് എന്നുപേരായ 68 കാരനെ കാസർകോട് പൊലീസ് കുളിപ്പിച്ചും പുതുവസ്ത്രവും ഭക്ഷണവും നൽകി പരിചരിച്ചു സ്നേഹാലയത്തിൽ എത്തിച്ച പത്രവാർത്തകളും വീഡിയോ ദൃശ്യവും പൊലീസുകാരുടെ വാട്സ്ആപ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയകളിലും പ്രചരിച്ചിരുന്നു. ഇതുകണ്ട് തിരിച്ചറിഞ്ഞാണ് മൂവാറ്റുപുഴയിൽ നിന്ന് മകൻ മനാഫും സഹോദരീ ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർ ഇന്നലെ രാവിലെ കാസർകോട് പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ ഇവരെയും കൂട്ടി സ്നേഹാലയത്തിൽ എത്തിയപ്പോഴാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
18 വർഷങ്ങൾക്ക് ശേഷം ഉപ്പയും മകനും തമ്മിലുള്ള കൂടികാഴ്ചയിലെ അവിസ്മരണീയമായ അനുഭവങ്ങളാണ് പിന്നീട് നടന്നത്. 'ഇവരൊന്നും എന്റെ ആരുമല്ല, എനിക്ക് ബന്ധുക്കളുമില്ല' എന്നുപറഞ്ഞു തുടക്കത്തിൽ നിഷേധനിലപാട് എടുത്ത 'ജോസഫിനെ' മകൻ മനാഫ് ചേർത്തുപിടിച്ചു. 'ഉപ്പ എന്നെ മറക്കാൻ നിങ്ങൾക്ക് കഴിയുമോ, നിങ്ങളെ പേരക്കുട്ടികളെ മറക്കാൻ നിങ്ങൾക്ക് ആകുമോ അവരെ നിങ്ങൾക്ക് കാണണ്ടേ..' എന്ന മനാഫിന്റെ വാക്കുകൾക്കിടയിൽ ആ വൃദ്ധമനസിന് തേങ്ങൽ അടക്കാൻ സാധിച്ചില്ല.
പൊലീസുകാരുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങി ജോസഫ് സത്യം തുറന്നുപറഞ്ഞു. താൻ മൂവാറ്റുപുഴയിലെ മൊയ്തീൻ ആണെന്ന സത്യം. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒന്നും ചെയ്തുകൊടുത്തില്ലല്ലോ എന്ന കുറ്റബോധത്തിൽ നിന്നാണ് മൊയ്തീൻ നാടുവിടുകയും പലയിടങ്ങളിലും ജോസഫ് ആയി ജീവിക്കുകയും ചെയ്തത്. ബാബ്റി മസ്ജിദ് തകർത്ത കാലത്ത് ഹിന്ദുവായാലും മുസ്ലീമായാലും പ്രശ്നം ആണെന്ന് കരുതിയാണ് താൻ ജോസഫ് എന്ന പേര് സ്വീകരിച്ചതെന്നും മൊയ്തീൻ പറഞ്ഞു.
1984 ൽ വീടുവിട്ട മൊയ്തീൻ രാജ്യത്തിന്റെ പലഭാഗത്തും താമസിച്ചു. മുംബയിലാണ് ഏറെക്കാലം കഴിഞ്ഞത്. 1996 ൽ വന്നു. 2002 ൽ വീണ്ടും നാടുവിടുകയായിരുന്നു. 18 കൊല്ലത്തിന് ശേഷം യാദൃച്ഛികമായി കാസർകോട് എത്തുകയായിരുന്നു. പൊലീസുകാരുടെ സ്‌നേഹപൂർണമായ ഇടപെടലാണ് മൊയ്തീനെ ബന്ധുക്കൾക്ക് തിരിച്ചുകിട്ടാൻ സഹായകമായത്. മൊയ്തീനുമായി ബന്ധുക്കൾ മൂവാറ്റുപുഴയിലെ വീട്ടിലേക്ക് യാത്ര തിരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |