കാസർകോട്: കർണ്ണാടക അതിർത്തിയിലെ കാട്ടിനുള്ളിൽ നിന്ന് ആനകൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതും ആളുകളെ അപായപ്പെടുത്താൻ ശ്രമിക്കുന്നതും തടയുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി അതിർത്തിയിൽ ആനവേലി വരുന്നു. വന്യമൃഗശല്യത്തിനെതിരെ സംസ്ഥാനത്ത് മാതൃകാ പദ്ധതിയായി അവതരിപ്പിക്കുന്ന കാറഡുക്ക ആനപ്രതിരോധ പദ്ധതിക്കാണ് പ്രാരംഭനടപടിയായിരിക്കുന്നത്.
ഈ മാസം 11ന് സർവേ നടപടികൾ ആരംഭിക്കും. തൽപ്പച്ചേരി മുതൽ പുലിപറമ്പു വരെ 29 കിലോമീറ്റർ നീളത്തിൽ വരുന്ന തൂക്കുവേലിയാണ് സ്ഥാപിക്കുന്നത്. അഞ്ചു കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിരോധ മതിലുകൾ നിർമ്മിച്ച് വൈദഗ്ദ്ധ്യമുള്ള കേരളാ പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമ്മാണ ചുമതല. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നൽകുന്ന പദ്ധതിയിൽ ജില്ലാ പഞ്ചായത്തും കാറഡുക്ക, ദേലംപാടി, ബേഡഡുക്ക, കുറ്റിക്കോൽ, മുളിയാർ ഗ്രാമപഞ്ചായത്തുകളും പങ്കാളികളാകും. എം.പി, എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ടും, ഗവൺമെന്റ് ധനസഹായവും ലഭ്യമാക്കാൻ ശ്രമം നടത്തും. പദ്ധതി നടത്തിപ്പും പരിപാലനവും സംബന്ധിച്ച് ഡി.പി.ആർ തയ്യാറാക്കിയിട്ടുണ്ട്.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ജില്ലാ വനം മേധാവി പി. ധനേഷ് കുമാർ, കെ.പി.എച്ച്.സി.സി എൻജിനീയർ പി.എം. ഹംസ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. രമണി, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. സവിത, സ്‌മിത പ്രിയരഞ്ജൻ, കാസർകോട് റേഞ്ചർ ടി.ജി. സോളമൻ, ഫോറസ്റ്റർ എൻ.വി. സത്യൻ, ബി.ഡി.ഒ എ. ഷാജി, എൻ.എ. മജീദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |