കൊല്ലം: തിരുമുല്ലവാരം കടപ്പുറത്ത് ബലിതർപ്പണത്തിന് ടോക്കൺ ഏർപ്പെടുത്തിയത് ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണെന്ന് അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികൾ. ബലിതർപ്പണത്തിന് വാഹനങ്ങളിൽ എത്തുന്നവരെ കർമ്മികളുടെ പ്രതിനിധികളെത്തി വിളിച്ചുകൊണ്ടുപോകുന്നതും തർക്കമുണ്ടാകുന്നതും പതിവായിരുന്നു. ഇത് കർമ്മികൾ തമ്മിലുള്ള വഴക്കിനും വഴിയൊരുക്കിയിരുന്നു. നിലവിലുള്ള കർമ്മികളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ടോക്കൺ വിതരണം തുടങ്ങിയത്.
ടോക്കൺ വിതരണം ചെയ്യുന്നവർക്ക് വേതനം നൽകുന്നത് കർമ്മികൾ തന്നെയാണ്. ടോക്കൺ സമ്പ്രദായത്തിനു മുമ്പ് ചില കർമ്മികൾക്ക് കൂടുതൽ പേരെ ലഭിക്കുകയും മറ്റുള്ളവർക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുയുണ്ടായിരുന്നു. ഇതിന് മാറ്റമുണ്ടാക്കാൻ ടോക്കൺ സംവിധാനത്തിലൂടെ കഴിഞ്ഞെന്നും അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
# കാണുന്നില്ല, വരുമാന വഴി
തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രത്തിന് ബലിതർപ്പണത്തിൽ നിന്ന് വരുമാനമൊന്നും ലഭിക്കുന്നില്ല. ഇവിടെയെത്തുന്നവർ ക്ഷേത്രത്തിൽ തിലഹവനം, പായസപൂജ, ഗണപതി ഹോമം എന്നിവ നടത്തുകയാണെങ്കിൽ മാത്രമേയുള്ളൂ വരുമാനം. ബലിതർപ്പണ ചടങ്ങുകളെല്ലാം ക്ഷേത്രത്തിന്റെ പേരിലാണ് നടക്കുന്നതെങ്കിലും അതിൽ നിന്ന് വരുമാനമുണ്ടാക്കാനുള്ള മാർഗങ്ങളൊന്നും ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ബലിതർപ്പണചടങ്ങുകൾ നടക്കുന്ന ക്ഷേത്രങ്ങളിൽ 50 മുതൽ 100 രൂപ വരെയാണ് ഈടാക്കുന്നത്. ഇതിലധികം തുക കടപ്പുറത്ത് ചെലവാക്കുന്നവരാണ് അധികവും. തിരുമുല്ലവാരം ക്ഷേത്രത്തിലും ഇങ്ങനെ വരുമാനം ലഭിക്കാൻ ദേവസ്വം ബോർഡ് നടപടിയെടുക്കണമെന്നാണ് ഭക്തർ ആവശ്യപ്പെടുന്നത്. പ്രതിദിനം 300 മുതൽ 500 വരെ ആളുകൾ ബലിയിടാനെത്തുന്ന ഇവിടെ ക്ഷേത്രത്തിന്റേതായി രസീത് ഏർപ്പെടുത്തിയാൽ വരുമാനം ഉയർത്താനാവും. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന ക്ഷേത്രത്തിന് ബലിതർപ്പണ വരുമാനം കൂടി ലഭിച്ചാൽ നിർമ്മാണ പ്രവൃത്തികൾക്ക് വേഗം കൂട്ടാനാവും.
ബലിതർപ്പണത്തിനെത്തുന്നവരെ കർമ്മികൾ ഏർപ്പെടുത്തുന്ന ആളുകൾ വാഹനത്തിനരികിൽ ചെന്ന് നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോകുമായിരുന്നു. ഇത് ഇവിടെയെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഇതിന്റെ ഭാഗമായാണ് ടോക്കൺ ഏർപ്പെടുത്തിയത്. നിലവിൽ എല്ലാ കർമ്മികൾക്കും തുല്യമായ രീതിയിൽ കർമം നടത്താൻ കഴിയുന്നുണ്ട്. ടോക്കൺ വിതരണം സുതാര്യമായാണ് നടത്തുന്നത്. ഇതുമൂലം കർമ്മികൾ തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കാനും സാധിച്ചിട്ടുണ്ട്
സനിൽ, അഡ്‌ഹോക് കമ്മിറ്റി കൺവീനർ, തിരുമുല്ലവാരം മഹാവിഷ്ണുക്ഷേത്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |