ഓച്ചിറ: രാഷ്ട്രീയത്തിനൊരു താളമുണ്ട്, ദ്രുതതാളം. ചെണ്ടയിലെ താളങ്ങൾക്കു വകഭേദങ്ങളേറെ. എല്ലാ 'താള'ങ്ങളും ഹൃദിസ്ഥമാക്കിയ കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ് ഇന്ന് വൈകിട്ട് നാലിന് ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ ചെണ്ടയിൽ കൊട്ടിക്കയറും, പരമ്പരാഗതമായി കിട്ടിയ മേളക്കമ്പത്തിന്റെ അരങ്ങേറ്റം.
ദിവസം 24 മണിക്കൂർ പൂർണമായും ഉപയോഗിച്ചാലും തികയാത്ത രാഷ്ട്രീയ പ്രവർത്തകനാണ് സി.ആർ. മഹേഷ്. ചെറുപ്പത്തിലേ മനസിലുദിച്ച ആഗ്രഹം സാഹചര്യം അനുകൂലമായപ്പോൾ പ്രാവർത്തികമാക്കുന്നുവെന്നു മാത്രം. മഹേഷ് ചെണ്ടമേളം അഭ്യസിക്കാൻ തുടങ്ങിയിട്ട് ആറ് വർഷമായി. ചെണ്ടയിൽ ഗുരു പ്രസിദ്ധ മേളപ്രമാണിയായ കണ്ടല്ലൂർ സദാനന്ദനാണ്. അദ്ദേഹത്തിന്റെ കാലശേഷം മകൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണനാണ് ഗുരു. ശിഷ്യനെക്കുറിച്ച് ഉണ്ണിക്കൃഷ്ണന് നൂറുനാവ്. ഏത് തിരക്കിനിടയിലും കൃത്യസമയത്ത് പഠനത്തിനെത്തും. മിക്കവാറും ഓച്ചിറ നിന്ന് നടന്നാണ് പുതുപ്പള്ളി പുളിങ്കീഴ് ജംഗ്ഷന് സമീപമുള്ള കളരിയിലെത്തിയിരുന്നത്. രാത്രിയിലും പുലർച്ചെയുമായിരുന്നു പഠനം.
ചെണ്ടമേളത്തിലെ ആദ്യക്ഷരമായ 'ത കി ട്ട' അഭ്യസിച്ചത് ഗുരു കണ്ടല്ലൂർ സദാനന്ദനിൽ നിന്നായിരുന്നു. തുടർന്ന് കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണനിൽ നിന്നു ഗണപതി കൈ, പതികാലം, ഇടകാലം, ഇടവെട്ടം, ഇടനില എന്നിവയും അഭ്യസിച്ചു. പുളിമുട്ടിയിൽ തുടങ്ങിയ അഭ്യാസം ഇന്ന് ചെണ്ടയിലെ വഴക്കമായി മാറിക്കഴിഞ്ഞു.
മലയാള നാടക വേദിയിലെ ഹാസ്യ സമ്രാട്ടും സീരിയൽ, സിനിമ നടനുമായ ആദിനാട് ശശിയും ഇന്ന് മഹേഷിനൊപ്പം അരങ്ങേറ്റം കുറിക്കുന്നുണ്ട്. മൂന്നു പതിറ്റാണ്ടിന് മുമ്പ് മലയാള നാടക രംഗത്ത് നാഴിക്കകല്ലായി മാറിയ 'പ്രമാണി' നാടകം വീണ്ടും അരങ്ങിലെത്തിക്കുന്ന തിരക്കിനിടയിലാണ് അദ്ദേഹം ചെണ്ടയിൽ അരങ്ങേറ്റം കുറിക്കുന്നത്.
കല കുടുംബത്തിൽ നിന്ന്
കലയോടുള്ള സ്നേഹം കുടുംബപരമായി കിട്ടിയതാണ്. മഹേഷിന്റെ അമ്മയുടെ അച്ഛൻ കുഞ്ഞുകൃഷ്ണപ്പണിക്കർ പുല്ലുകുളങ്ങര ക്ഷേത്രത്തിലെ വേലകളി ആശാനും ചെണ്ട വിദ്വാനുമായിരുന്നു. അമ്മ ലക്ഷ്മിക്കുട്ടിയമ്മയും കലാകാരി ആയിരുന്നു. ചെറുപ്പകാലത്ത് ചെണ്ടമേളം അഭ്യസിച്ചിരുന്നു. റോഡിയോ നിലയങ്ങളിൽ മേളവും അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ അന്തരിച്ച നാടക രചയിതാവുകൂടിയായ സഹോദരൻ സി.ആർ. മനോജായിരുന്നു മഹേഷിന്റെ കലാവാസനകൾക്കൊപ്പം നിന്നിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |