കൊല്ലം: ആശ്രാമം ജൈവ വൈവിദ്ധ്യ കേന്ദ്രത്തിലെ മിയോവാക്കി വനം, ശലഭോദ്യാനം പദ്ധതികൾ കൊല്ലം കോർപ്പറേഷനും റവന്യുവകുപ്പും തട്ടിക്കളിച്ചതോടെ കടലാസിൽ ഒതുങ്ങുന്നു. സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകി 15 ലക്ഷം രൂപ കോർപ്പറേഷന് കൈമാറി മാസങ്ങളായെങ്കിലും ഇതൊന്നും തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന മട്ടിലാണ് റവന്യുവകുപ്പും കോർപ്പറേഷനും.
ജോലികൾ പാലോട് ബൊട്ടാണിക്കൽ ഗാർഡന് കരാർ നൽകിയെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിന് ആയതിനാൽ അവരുടെ അനുമതി ഇല്ലാതെ തുടങ്ങാനാവില്ല. പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച ആശ്രാമത്തെ 10 സെന്റ് സ്ഥലത്ത് ശലഭോദ്യാനം സ്ഥാപിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജൈവവൈവിദ്ധ്യ ബോർഡ് റവന്യു വകുപ്പിന് കത്തു നൽകിയെങ്കിലും നടപടി ഉണ്ടായില്ല. എന്നാൽ, കോർപ്പറേഷന്റെ അപേക്ഷയിൽ ജൈവവൈവിദ്ധ്യ ബോർഡിന്റെ അഭിപ്രായത്തിനായി കത്തെഴുതി കാത്തിരിക്കുകയാണ് റവന്യു വകുപ്പ്!
ജൈവ വൈവിദ്ധ്യ ബോർഡ് ഫണ്ട് അനുവദിച്ച പദ്ധതിക്ക് എന്തിന് വീണ്ടും അനുമതി തേടണമെന്ന ചോദ്യത്തിന് മറുപടിയില്ല. റവന്യു വകുപ്പിൽ തന്നെ ഭൂമി നിലനിറുത്തിയുളള പദ്ധതിക്കാണ് കോർപ്പറേഷൻ അനുമതി തേടിയത്. ജോലികൾ ആരംഭിക്കാൻ അനുവദിക്കുന്നതിനു പകരം ബോർഡിന്റെ അഭിപ്രായത്തിന് കാത്തിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് പരിസ്ഥിതി വാദികളുടെ ആക്ഷേപം.
പൈതൃക കേന്ദ്രം
കൊല്ലം അഷ്ടമുടിക്കായൽ തീരത്തെ കണ്ടൽ കാടുകളും അതിനെ ചുറ്റിപ്പറ്റി കിടക്കുന്ന ആവാസ വ്യവസ്ഥയുമാണ് സംരക്ഷിത പ്രദേശമായി 2019 ജൂൺ 5നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. കൊല്ലം നഗരത്തിന്റെ ശ്വാസകോശം എന്നു വിശേഷിപ്പിക്കുന്ന കണ്ടൽ കാടുകൾ തീരസംരക്ഷണത്തിനു പ്രധാന പങ്കു വഹിക്കുന്നു. ദേശാടന പക്ഷികൾ ഉൾപ്പെടെ അറുപതോളം പക്ഷികളുടെ ആവാസ കേന്ദ്രവും മത്സ്യങ്ങളുടെ പ്രജനന കേന്ദ്രവുമാണ് ഇവിടം.
മിയോവാക്കി വനം
പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങളും മരങ്ങളും ഉൾക്കൊള്ളുന്നതാണ് മിയോവാക്കി വനം. ശലഭങ്ങളെ ആകർഷിക്കുന്ന ചെടികളും തദ്ദേശീയമായ മരങ്ങളും വച്ചു പിടിപ്പിക്കുക, നിലവിലുളള അപൂർവ്വ മരങ്ങളുടെ പേരുകൾ രേഖപ്പെടുത്തി ബോർഡുകൾ സ്ഥാപിക്കുക, വിദ്യാർത്ഥികൾക്കും മറ്റും പഠന സൗകര്യങ്ങൾ ഒരുക്കുക എന്നതും മിയോവാക്കി വനത്തിന്റെ പ്രത്യേകതകളാണ്.
പദ്ധതി ആരംഭിക്കുന്ന കാര്യത്തിൽ റവന്യു വകുപ്പുമായി ബന്ധപ്പെട്ട് വേഗം തീരുമാനമെടുക്കും
പി. കെ. സജീവ്, കോർപ്പറേഷൻ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |