രക്ഷാപ്രവർത്തനത്തിനിടെ ക്രെയിനിൽ കാർ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്
തഴവ: ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് കണ്ടെയ്നർ ദേശീയ പാതയിലേക്ക് മറിഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ അപകടത്തിൽ റോഡിൽ തിരക്ക് കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ദേശീയപാതയിൽ പുത്തൻ തെരുവ് ജംഗ്ഷന് സമീപം പുലർച്ചെ 1.40നാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ലോറിയുടെ കരിയറിൽ നിന്ന് കണ്ടെയ്നർ വേർപെട്ട് വാഹനത്തിന്റെ ഇടതുവശത്തേക്ക് വീഴുകയായിരുന്നു. കൊച്ചിയിൽ നിന്ന് കണിയാപുരത്തേയ്ക്ക് പേപ്പർ കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്തിന് അമ്പ് മീറ്റർ മുമ്പ് തന്നെ കണ്ടെയ്നർ കരിയറിൽ നിന്ന് വേർപെട്ട് തുടങ്ങിയെന്ന് തോന്നിയതിനാൽ ആളൊഴിഞ്ഞ സ്ഥലംവരെ കുറഞ്ഞ വേഗതയിൽ ഓടിച്ച ശേഷം റോഡരികിൽ വാഹനം നിറുത്തിയപ്പോഴാണ് അപകടമുണ്ടായതെന്ന് ഡ്രൈവർ പാലക്കാട് സ്വദേശി മുജീബ് പറഞ്ഞു. എന്നാൽ,ലോറി പെട്ടെന്ന് വെട്ടിത്തിരിഞ്ഞതാണ് അപകടകാരണമെന്നാണ് ഫയർഫോഴ്സ് അധികൃതർ പറയുന്നത്.
കണ്ടെയ്നറിന്റെ പകുതിഭാഗം ദേശീയപാതയിലേക്ക് വീണതിനാൽ വാഹനഗതാഗതം ഭാഗികമായി തടസപ്പെട്ടു. സംഭവമറിഞ്ഞ് കരുനാഗപ്പള്ളി പൊലീസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചാണ് റോഡിൽ നിന്ന് കണ്ടെയ്നർ നീക്കം ചെയ്തത്. ഇതിനിടയിൽ ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഇന്നോവകാർ രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരുന്ന ക്രെയിനിൽ വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന യുവാക്കൾ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |