കൊട്ടാരക്കര: ആത്മീയത മനുഷ്യന്റെ അതിജീവനത്തിന് കരുത്ത് പകരുന്നതാവണമെന്നും ഭൗതികതയ്ക്കപ്പുറം ആത്മീയബോധമാണ് തലമുറകളിലേക്ക് പകരേണ്ടതെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു.
ശാന്തിഗിരി ആശ്രമത്തിലെ തൊണ്ണൂറ്റിയാറാമത് നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് കൊട്ടാരക്കരയിൽ ആരംഭിച്ച സത്സംഗ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്വാമി. യുദ്ധത്തേക്കാൽ ഭയക്കുന്ന വെല്ലുവിളി പട്ടിണിയാണ്. വിശക്കുന്നവന് ഒരു നേരത്തെയെങ്കിലും ആഹാരം നൽകാൻ കഴിയണം. നവജ്യോതിശ്രീ കരുണാകരഗുരു ആദ്യം പഠിപ്പിച്ചത് അന്നദാനത്തിന്റെ മഹത്വമാണെന്നും സ്വാമി പറഞ്ഞു.
സൗപർണിക ഓഡിറ്റോറിയത്തിൽ നടന്ന സത്സംഗത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷനായി. സ്വാമി സ്നേഹാത്മ, ജനനി ആദിത്യ, സ്വാമി ചിത്തശുദ്ധൻ, ജി.നടരാജൻ, ഡോ.ശ്രീകുമാരി സെൻ, എസ്.സുധാമണി എന്നിവർ സംസാരിച്ചു. ആശ്രമം ഉപദേശക സമിതി അംഗം കെ.രമണൻ സ്വാഗതവും കോ ഓർഡിനേഷൻ കമ്മിറ്റിയംഗം എസ്.ശ്രീകുമാർ നന്ദിയും പറഞ്ഞു.
ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. രാവിലെ 8ന് തുടങ്ങിയ സത്സംഗം വൈകിട്ട് 6ന് സമാപിച്ചു. സെപ്തംബർ 1ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായാണ് കൊട്ടാരക്കരയിൽ സത്സംഗ പരമ്പരയ്ക്ക് തുടക്കം കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |