കുന്നത്തൂർ : കൊല്ലത്തെ ആത്മഹത്യമുനമ്പായി മാറുകയാണ് കല്ലടയാറിന് കുറുകെയുള്ള കുന്നത്തൂർ പാലം. ഒരിടവേളയ്ക്ക് ശേഷം പാലവും പരിസരത്തെ കടവുകളും കേന്ദ്രീകരിച്ച് വീണ്ടും ആത്മഹത്യകൾ പതിവായി. കഴിഞ്ഞയാഴ്ച കുന്നത്തൂർ തുരുത്തിക്കര സ്വദേശി രഞ്ജിത (20) വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസും ആളുകളും നോക്കി നിൽക്കെയാണ് പാലത്തിൽ നിന്ന് ആറ്റിൽ ചാടി മരിച്ചത്.ഫയർഫോഴ്സും സ്കൂബാ ടീമും നടത്തിയ പരിശോധനയിൽ മൂന്നാം ദിവസം പാലത്തിന് മൂന്ന് കിലോമീറ്റർ ദൂരെ മാറി ഉപ്പൂട് എന്ന സ്ഥലത്ത് അഴുകിയ നിലയിൽ പൊങ്ങുകയായിരുന്നു.പാലത്തിനു സമീപത്തെ ക്ഷേത്രത്തോട് ചേർന്നുള്ള കടവിൽ ചാടി വീട്ടമ്മ മരിച്ചതും അടുത്ത കാലത്താണ്.യുവതി യുവാക്കളും വിദ്യാർത്ഥികളും വീട്ടമ്മമാരും വൃദ്ധരും ഉൾപ്പെടെ എല്ലാ തലമുറയിൽപ്പെട്ടവരും ആത്മഹത്യ ചെയ്യാൻ കുന്നത്തൂർ പാലത്തെയാണ് തിരഞ്ഞെടുക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
അടിയൊഴുക്കും ചുരുളികളും
ആറ്റിൽ ചാടിയ ചിലരെ രക്ഷപ്പെടുത്താനും മറ്റു ചിലരെ പൊലീസിലും ബന്ധുക്കൾക്കും കൈമാറാനും കഴിഞ്ഞിട്ടുണ്ട്.ഇത്തരത്തിൽ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്യാനെത്തിയ സൈനികന്റെ ഭാര്യയെ നാട്ടുകാർ തടഞ്ഞുവച്ച് പുത്തൂർ പൊലീസിന് കൈമാറിയിരുന്നു.പാലത്തോട് ചേർന്ന് ഇരുഭാഗത്തുമുള്ള വിജനതയും കാട് മൂടി കിടക്കുന്നതും ആത്മഹത്യാ പ്രേമികളെ കുന്നത്തൂർ പാലം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. ഇതിനൊപ്പം ജില്ലയിലെ മറ്റ് പാലങ്ങളെക്കാൾ കുന്നത്തൂർ പാലവും പുഴയും തമ്മിലുള്ള ഉയരക്കൂടുതൽ മൂലം ചാടിയാൽ മരണം ഉറപ്പെന്ന വിശ്വാസവും മറ്റൊരു കാരണമാണ്.ശക്തമായ അടിയൊഴുക്കും ചുരുളികളും ഉള്ള ഭാഗം കൂടിയാണ് പാലത്തോട് ചേർന്ന ഭാഗം.ഇതിനാൽ പാലത്തിൽ നിന്നും ചാടുന്നവരെ ജീവനോടെ രക്ഷപ്പെടുത്തുകയെന്നത് ഏറെ ദുഷ്കരമാണ്.
എം.എൽ.എ പ്രഖ്യാപിച്ച ഇരുമ്പ്നെറ്റ് എവിടെ
രാപകൽ വ്യത്യാസമില്ലാതെ തിരക്കേറിയ പാലത്തിൽ രാത്രികാലങ്ങളിൽ തെരുവ് വിളക്കുകൾ തെളിയാത്തതും മറ്റൊരു കാരണമാണ്. പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്കും പരിസരത്തേക്കും മാലിന്യനിക്ഷേപവും സർവസാധാരണമാണ്.പാലത്തിൽ നിന്നുള്ള ആത്മഹത്യകളുടെ എണ്ണം പെരുകിയതോടെ ഇതിന് തടയിടണമെന്ന ആവശ്യം ശക്തമായി.പാലത്തിന്റെ ഇരു കൈവരികളിലും ഇരുമ്പ്നെറ്റ് സ്ഥാപിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. അടിയന്തരമായി പാലത്തിൽ ഇരുമ്പ്നെറ്റ് സ്ഥാപിക്കുമെന്നും ഉടൻ തന്നെ പിഡബ്ല്യൂഡി വകുപ്പ് അധികൃതർ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും കോവൂർ കുഞ്ഞുമോൻ എം.എൽ.എ പ്രഖ്യാപിച്ചിരുന്നു.എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും പ്രഖ്യാപനം പ്രഖ്യാപനമായി മാത്രം നിലനിൽക്കുന്നതായി നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |