കൊല്ലം: ആന്ധ്ര ജയ അരിയുടെ വില കുത്തനെ കുതിച്ചുയർന്നതിന് പിന്നിൽ ബ്ലോക്കർമാരും ആന്ധ്രയിലെ ചില മില്ലുടമകളും ചേർന്ന ലോബി. രുചി മാറ്റിയാലേ ഈ ലോബിയുടെ തന്ത്രം പൂർണമായും പൊളിച്ചടുക്കാൻ കഴിയൂവെന്ന നിലപാടിലാണ് പൊതുവിതരണ വകുപ്പ്.
കൊല്ലം അടക്കമുള്ള ജില്ലകളിൽ കൂടുതലായി വിറ്റഴിയുന്ന ജയ അരിയുടെ പ്രധാന ഉല്പാദന കേന്ദ്രം ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയാണ്.
ഇവിടത്തെ കർഷകർ ജയ അരിയുടെ ഉല്പാദനം ബോധപൂർവ്വം എഴുപത് ശതമാനത്തോളം കുറച്ച് ക്ഷാമം ഉണ്ടാക്കിയാണ് ഇപ്പോൾ വിലക്കയറ്റം സൃഷ്ടിച്ചിരിക്കുന്നത്. ജയയ്ക്ക് പകരം മറ്റിനങ്ങളുടെ കൃഷി വർദ്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, കർഷകർക്ക് യാതൊരു തരത്തിലുള്ള നഷ്ടവും നിലവിലില്ല. എന്നാൽ, ഉല്പാദിപ്പിക്കുന്ന ജയയിൽ നിന്ന് കൊള്ള ലാഭം കൊയ്യുകയെന്ന തന്ത്രമാണ് ബ്രോക്കർമാരും മില്ലുടമകളും ചേർന്ന് പയറ്റുന്നത്. അതുകൊണ്ട് തന്നെ വില നിയന്ത്രിക്കുന്നത് സംബന്ധിച്ച ചർച്ചയ്ക്ക് പൊതുവിതരണ വകുപ്പ് വിളിച്ചെങ്കിലും മില്ലുടമകൾ സന്നദ്ധരായില്ല. ബ്രോക്കർമാരുമായി ചർച്ച ചെയ്യാനായിരുന്നു മില്ലുടമകളുടെ നിർദ്ദേശം
രുചി വിടാതിരിക്കാൻ
ഇടയ്ക്ക് വില ഇടിക്കും !
വില സ്ഥിരമായി ഉയർന്നുനിന്നാൽ ജനങ്ങൾ മറ്റിനങ്ങളിലേക്ക് മാറും. അതുണ്ടാകാതിരിക്കാൻ വില ഇടയ്ക്ക് ഇടിക്കുകയും ചെയ്യും. ഇതോടെ ഇടിഞ്ഞ കച്ചവടം വീണ്ടും ഉയരും. ഇങ്ങനെ ഇടയ്ക്കിടെ വില ഉയർത്തി പരമാവധി നേട്ടം കൊയ്യുകയെന്ന തന്ത്രവും ബ്രോക്കർമാർ പയറ്റുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ കിലോയ്ക്ക് 40 രൂപയായിരുന്നു ബ്രാൻഡഡ് ആന്ധ്ര ജയ അരിയുടെ ചില്ലറ വില. അതിപ്പോൾ 59 രൂപയിൽ എത്തി നിൽക്കുന്നത്.
മറ്റിനങ്ങൾ ഇറക്കാനും നീക്കം
ആന്ധ്ര ജയയുടെ വില ഉയർത്തി നിർത്തിയ ശേഷം പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന അരി ഇവിടെ എത്തിച്ച് ഉയർന്ന വിലയ്ക്ക് വിൽക്കാനും നീക്കം നടക്കുന്നുണ്ട്. ഹരിയാനയിൽ കിലോയ്ക്ക് കേവലം 30 രൂപയുള്ള അരി 43 രൂപയ്ക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി ബ്രോക്കർമാർ സമീപിച്ചതായി മൊത്തവ്യാപാരികൾ പറയുന്നു.
കുത്തരി കൂട്ടാൻ ആലോചന
കഴിഞ്ഞ കുറച്ച് കാലത്തിനിടയിൽ റേഷൻ വിഹിതത്തിൽ നാടൻ കുത്തരിയുടെ അളവ് 30 ശതമാനത്തോളം വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ അരിയോട് പൊതുജനങ്ങൾക്ക് നല്ല മതിപ്പാണ്. കുത്തരിയുടെ വിതരണം ഇനിയും വർദ്ധിപ്പിച്ച് ജനങ്ങളുടെ രുചി മാറ്റാനുള്ള ആലോചനയിലാണ് സർക്കാർ.
വില നിയന്ത്രിക്കാൻ യോഗം
ജയ അരിയുടെ വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ സപ്ലൈ ഓഫീസ് അടുത്തമാസം 12ന് ആന്ധ്രയിലെ മില്ലുടമകളുടെയും വ്യാപാരികളുടെയും യോഗം വിളിച്ചിട്ടുണ്ട്. മില്ലുടമകൾ ഈ യോഗത്തിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |