കൊല്ലം: രണ്ട് ദിവസം മുമ്പ് പാരിപ്പള്ളി വേളമാനൂരിൽ രണ്ട് വിമുക്ത ഭടന്മാരുടെ വീട്ടിൽ പരിശോധന നടത്തിയതിന് പിന്നാലെ അഞ്ചുമാസം മുമ്പ് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ കല്ലുവാതുക്കൽ സ്വദേശിയെ ഇന്നലെ എ.ടി.എസ് ചോദ്യം ചെയ്തു. 2020ൽ കുളത്തൂപ്പുഴയിൽ നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണ ഭാഗമായാണ് ചോദ്യം ചെയ്യലെന്നാണ് സൂചന.
തിങ്കളാഴ്ച വേളമാനൂർ ഗുരുമന്ദിരത്തിന് സമീപമുള്ള വീടുകളിലെത്തി പരേതനായ ഒരു വിമുക്തഭടൻ അടക്കം മൂന്നുപേരെക്കുറിച്ചുള്ള വിവരങ്ങളാണ് ആരാഞ്ഞത്. ഇവർ മൂവരും 20 വർഷം മുമ്പ് സർവീസിൽ നിന്ന് വിരമിച്ച ശേഷം ഗൾഫിൽ പോയവരാണ്. ഏഴുവർഷം മുമ്പ് പ്രവാസ ജീവിതം ആവസാനിപ്പിക്കുകയും ചെയ്തു. ആദ്യദിവസമെത്തിയ സംഘത്തിൽ മൂന്ന് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ഇന്നലെ രണ്ടുപേരെ ഉണ്ടായിരുന്നുള്ളു.
2020 ഫെബ്രുവരി 22നാണ് തിരുവനന്തപുരം- ചെങ്കോട്ട അന്തർസംസ്ഥാന പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ 14 വെടിയുണ്ടകൾ കണ്ടെടുത്തത്. മടത്തറ സ്വദേശിയായ ടിപ്പർ ലോറി ഡ്രൈവർ ജോഷിയാണ് പത്രക്കടലാസിൽ പൊതിഞ്ഞ നിലയിലുള്ള കവർ കണ്ടത്. വെടിയുണ്ടകളിൽ 12 എണ്ണം പാക് നിർമ്മിതവും രണ്ടെണ്ണം ചൈനയിൽ നിർമ്മിച്ചതാണെന്നുമാണ് വിദഗ്ദ്ധ പരിശോധനയിൽ കണ്ടെത്തിയിരുന്നത്.
തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘങ്ങൾ ഉപേക്ഷിച്ചതാകാമെന്നായിരുന്നു ആദ്യസംശയം. എന്നാൽ അതിർത്തിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ സേനാ ഉദ്യോഗസ്ഥർ ഉപേക്ഷിച്ചതാകാമെന്ന നിമഗനത്തിലാണ് പിന്നീട് ഉന്നത ഉദ്യോഗസ്ഥരെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |