കോട്ടയം: സപ്ലൈക്കോ നെല്ല് സംഭരിച്ച് മൂന്ന് മാസമായിട്ടും പണം കൊടുക്കാതെ വലയ്ക്കുന്നതിനൊപ്പം കഴിഞ്ഞ വർഷത്തെ കൃഷി നാശത്തിനുള്ള ഇൻഷ്വറൻസ് തുകയും കിട്ടാതായതോടെ കർഷകർ പ്രതിസന്ധിയിൽ.
മുഞ്ഞരോഗം ബാധിച്ചും ഉപ്പുവെള്ളം കയറിയുമാണ് സാധാരണ നെൽകൃഷി നശിക്കുന്ന
ത്. എന്നാൽ മുഞ്ഞ രോഗം ഒരു പാടശേഖരത്തെ മൊത്തം ബാധിച്ചു കൃഷി നശിച്ചാലേ ഇൻഷ്വറൻസ് തുകയുള്ളൂ. ഉപ്പുവെള്ളം കയറി കൃഷി നശിച്ചാലും ഇൻഷുറൻസ് തുക കിട്ടില്ല.
കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ കൊയ്തു പൂർത്തിയാകാത്ത പല പാടങ്ങളിലെയും കൃഷി തണ്ണീർ ബുക്കം ബണ്ട് തുറക്കുന്നതോടെ ഉപ്പുവെള്ളം കയറി നശിക്കുന്നത് പതിവാണ്. ഇതിന് ഇൻഷ്വറൻസ് തുക കൊടുക്കാനാവില്ലെന്ന നിലപാടിലാണ് കമ്പനികൾ.
ഒരു എക്കറിന് 40 രൂപയായിരുന്ന ഇൻഷുറൻസ് പ്രീമിയം ഒറ്റയടിക്ക് 100 രൂപയായി ഉയർത്തി. ലക്ഷങ്ങൾ നെൽകർഷകരിൽ നിന്ന് വാങ്ങിയിട്ടും പ്രധാന കൃഷിനാശത്തിന് ഇൻഷ്വറൻസ് പരിരക്ഷ നൽകാതെ കബളിപ്പിക്കുകയാണെന്നാണ് പരാതി.
മുഞ്ഞ ബാധിച്ചും ഉപ്പുവെള്ളം കയറിയും കൃഷി നശിച്ചാൽ മൂന്നാലുമാസത്തെ അദ്ധ്വാനമാണ് ഇല്ലാതാകുന്നത്. എന്തു കൃഷി നാശമുണ്ടായാലും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതിനുള്ള നടപടിയാണ് കൃഷി വകുപ്പ് എടുക്കേണ്ടത്.
ശിവദാസൻ,നെൽകർഷകൻ കുമരകം
രണ്ടാം കൃഷിക്ക് പണമില്ല
സംഭരിച്ച നെല്ലിന്റെ പണം ഇനിയും കിട്ടാത്തതിനാൽ രണ്ടാം കൃഷിയോട് മുഖം തിരിച്ചു നിൽക്കുകയാണ് മിക്ക പാടശേഖര സമിതികളും . കൊയ്തു കഴിഞ്ഞ് വെള്ളം കയറ്റിയ പാടശേഖരങ്ങളിൽ വെള്ളം വറ്റിച്ച് നിലമൊരുക്കേണ്ട ജോലി ആരംഭിക്കേണ്ട സമയം കഴിഞ്ഞു. കടം വാങ്ങി നടത്തിയ ഒന്നാം കൃഷിയുടെ പണം കിട്ടാതെ ബാങ്ക് ജപ്തി നടപടി നേരിടുന്നവരാണ് ഭൂരിപക്ഷം. സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം കിട്ടിയിട്ട് മതി അടുത്ത കൃഷി എന്ന നിലപാടിൽ ഉറച്ചു നിന്നാൽ രണ്ടാം കൃഷി ഉണ്ടാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |