കോട്ടയം : പേര് സദാനന്ദൻ. ഊര് ഓർമ്മയില്ല, വീടും. പക്ഷേ, തെരുവുചുവരുകൾ സദാനന്ദൻ വരകൊണ്ട് വിസ്മയിപ്പിക്കുന്നു. വര ഇഷ്ടപ്പെടുന്നവർ
നീട്ടുന്നതൊക്കെ വാങ്ങി മടക്കം. കോട്ടയം മാർക്കറ്റിലും തിരുനക്കരയിലും സദാനന്ദന്റെ വരവൈഭവം ആരെയും നോക്കി നിറുത്തും.
തെരുവിലുണ്ടും ഉറങ്ങിയുമാണ് ജീവിതം. മുഷിഞ്ഞ വസ്ത്രവും ജടപിടിച്ച മുടിയും പൊടിപൂണ്ട താടിയും കറപറ്റിയ പല്ലുകളും. കൈയിലെപ്പോഴും കാണും ഒരു പ്ളാസ്റ്റിക് കൂട്. ഒരിടത്തും സ്ഥിരമായുണ്ടാവില്ല. ഇന്ന് കോട്ടയത്തെങ്കിൽ പിന്നെ തൊടുപുഴയിൽ. ആരോടും അധികം സംസാരിക്കാൻ നിന്നിട്ടില്ല. രണ്ടാഴ്ച മുന്നേയാണ് സദാനന്ദൻ കോട്ടയം ചന്തയിലെ ഭിത്തിയിൽ ചോക്ക് കൊണ്ട് ഔട്ട്‌ലൈൻ വരച്ചത്. ആളുകൾ കൂടി. അതോടെ അവിടെ നിന്നു. കാണികൾ നീട്ടിയ നോട്ടും തുട്ടും വെള്ളവും ജ്യൂസുമൊക്കെ വാങ്ങിവച്ചു. പിന്നെ കണ്ടത് രണ്ട് ദിവസത്തിന് ശേഷം. കരിയും ചോക്കും പച്ചിലയുമൊക്കെ അതിവേഗം പടർന്നു. നാട്ടിൻപുറവും തെങ്ങിൻ തോപ്പും നാട്ടിടവഴികളും തോടും പാലവും പാൽക്കാരനുമൊക്കെ ജീവൻ തുടിക്കും വിധം തെരുവു ചുവരിലെ ക്യാൻവാസിൽ നിറഞ്ഞു. സംസാരിക്കാൻ എത്തിയവരോട് സദാനന്ദനെന്ന പേര് മാത്രം പറഞ്ഞു. പിന്നെ വേറെന്തൊക്കയോ പിറുപിറുത്തു. ഉറ്റവരും ഉടയവരുമൊക്കെ എവിടെയോയുണ്ടെന്നറിയാം. ഒന്നും കാര്യമായോർമ്മയില്ല. തെരുവുകലാകാരൻമാരെ പരിഗണിക്കാത്ത സർക്കാരിനോടുള്ള പ്രതിഷേധം ഇടയ്ക്കിടെ വാക്കുകളിലുണ്ട്. മുന്നിൽ വീണതൊക്കെ പെറുക്കി സദാനന്ദൻ യാത്രയായി, അടുത്ത തെരുവുതേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |