വിലകൂടിയപ്പോൾ നാടൻ വാഴക്കുല കിട്ടാനില്ല
കോട്ടയം: കടുത്ത വരൾച്ചയ്ക്കും പെരുമഴയ്ക്കും ശേഷം വാഴക്കുലയ്ക്ക് വില ഉയർപ്പോൾ വിളവില്ല. പ്രതികൂല കാലാവസ്ഥയിൽ വാഴക്കൃഷി കൂട്ടത്തോടെ നശിച്ചതിനാൽ വിലക്കയറ്റം പ്രയോജനപ്പെടുത്താനാകാതെ കഷ്ടത്തിലാണ് കർഷകർ. വിപണിയിൽ നാടൻ ഏത്തക്കുലയ്ക്കു ക്ഷാമം നേരിടുകയാണ്.
കടുത്ത വരൾച്ചയെ തുടർന്നാണ് വാഴക്കൃഷിക്ക് നാശം നേരിട്ടത്. ഒരു കിലോ നാടൻ പച്ച ഏത്തയ്ക്കയുടെയും പൂവന്റെയും വില 80 രൂപയിലെത്തി. ഏത്തപ്പഴത്തിന് 100 രൂപയും ഞാലിപ്പൂവന് 80 രൂപയുമാണ് വില. പാളയംകോടന് 35 മുതൽ 40 രൂപ വരെയും. രണ്ടാഴ്ച കൊണ്ട് 30 രൂപവരെയാണ് കിലോയ്ക്ക് വർദ്ധിച്ചത്.
കർഷകർ സങ്കടത്തിൽ
സ്വാശ്രയ കർഷക വിപണികളിൽ 1000 കിലോ വരെ നാടൻ വാഴക്കുല കർഷകർ എത്തിക്കുമായിരുന്നു. ഇപ്പോൾ വിപണി ദിവസം 500 കിലോയിൽ താഴെയാണ് എത്തുന്നത്. നാടന് ക്ഷാമം നേരിടുമ്പോൾ മറുനാടന്റെയും വില ഉയർന്നു. ഒരു കിലോ വയനാടൻ ഏത്തപ്പഴത്തിന് 70 രൂപയും തമിഴ്നാട് ഇനത്തിന് 60 രൂപയുമാണു ചില്ലറ വിൽപന വില.വിപണിയിൽ മറുനാടന്റെ വരവും കൂടി.
'' ഏത്തവാഴ ഒന്നിന് 250 മുതൽ 300 രൂപ വരെ ചെലവഴിച്ചാണ് വിളവെടുപ്പിന് പാകമാക്കുന്നത്. എന്നാൽ വില ഉയരുമ്പോൾ വിളവില്ല. ശക്തമായ മഴ ഓണക്കാല കൃഷിക്കും തിരിച്ചടിയാണ്'' ജോസഫ് തോമസ്, കർഷകൻ
പ്രതീക്ഷ ഓണത്തിൽ
ഓണക്കാലത്ത് വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് കൃഷി മുന്നോട്ടു കൊണ്ടു പോകുന്നത്. പ്രതികൂല കാലാവസ്ഥയെ പ്രതിരോധിച്ചു വേണം കൃഷി മുന്നോട്ടു കൊണ്ടു പോകാൻ. മറുനാടന്റെ വരവിൽ ഉണ്ടാകുന്ന വിലയിടിവും വലിയ പ്രതിസന്ധിയാണ്.
നശിച്ചത്
9.74 കോടിയുടെ വാഴകൃഷി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |